Kollam Local

എസ്ഡിപിഐയും ബിജെപിയും അക്കൗണ്ട്  തുറക്കാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കൊല്ലം കോര്‍പറേഷനില്‍ എസ്ഡിപിഐയും ബിജെപിയും ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. കോര്‍പറേഷനിലെ 22ാം ഡിവിഷനായ ചാത്തിനാംകുളത്താണ് ഇരുവര്‍ക്കും സാധ്യത കല്‍പ്പിക്കുന്നത്. ഈ രണ്ടു പാര്‍ട്ടികളിലേയും സ്ഥാനാര്‍ഥികളായിരിക്കും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താന്‍ സാധ്യതയെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്ഡിപിഐയ്ക്ക് വേണ്ടി മുന്‍ കൗണ്‍സിലര്‍ കൂടിയായ എ നിസാറും ബിജെപിക്ക് വേണ്ടി ബി ലളിതാഭായിയുമാണ് ഇവിടെ ജനവിധി തേടയിത്. കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്ത മൂന്ന് ഡിവിഷനുകളില്‍ ഒന്ന് ഇവിടെയാണ്. 5585 വോട്ടര്‍മാരുള്ളതില്‍ 4305 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 77.62 ആണ് പോളിങ് ശതമാനം. ഡിവിഷനില്‍ ആകെയുള്ള അഞ്ച് ബൂത്തുകളില്‍ മൂന്നിടത്തും 80 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്. രണ്ടിടത്ത് മാത്രമാണ് 80 ശതമാനത്തിന് താഴെ പോളിങ് നടന്നത്. 2010ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് അധികമായി ഇത്തവണ പോള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ 4358 വോട്ടര്‍മാരില്‍ 2935 പേര്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 67 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് ശതമാനത്തിലുണ്ടായ വര്‍ധനവ് എസ്ഡിപിഐയും ബിജെപിയും തമ്മിലുള്ള ശക്തമായ മല്‍സരത്തിന്റെ ഫലമാണെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ നിന്ന് ജനവിധി തേടിയ ആര്‍എസ്പിയിലെ ഇ ലീലാമ്മയാണ് ഇവിടെ വിജയിച്ചത്. 999 വോട്ടായിരുന്നു ഇവര്‍ നേടിയത്. 706 വോട്ട് നേടി എസ്ഡിപിഐ സ്ഥാനാര്‍ഥി എസ് ഷംലാമോള്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 666 വോട്ടുമായി മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഇത്തവണ യുഡിഎഫിന് വേണ്ടി ആര്‍എസ്പിയിലെ ഹാരിസും എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ അരുണ്‍കുമാറുമാണ് ജനവിധി തേടിയത്. ഇതില്‍ അരുണ്‍കുമാര്‍ മൂന്നാം സ്ഥാനത്തും ഹാരിസ് നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടേക്കുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it