15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചേക്കും

ന്യൂഡല്‍ഹി: തലസ്ഥാനത്തും ഇന്ത്യയുടെ വിവിധ നഗരങ്ങളിലും മലിനീകരണം കൂടിയതോടെ റോഡില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. റോഡ് ഗതാഗത മന്ത്രാലയം ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. 15 വര്‍ഷത്തിലധികം പഴക്കമുള്ള നാഷനല്‍ പെര്‍മിറ്റുള്ള ചരക്കുവാഹനങ്ങള്‍ക്ക് നിലവില്‍ നിരോധനമുണ്ട്. സുരക്ഷയും പരിസര മലിനീകരണവും കണക്കിലെടുത്ത് പെര്‍മിറ്റ് നോക്കാതെ, 15 വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ ചരക്കു വാഹനങ്ങളെയും നിരോധിക്കാനാണ് ആലോചന. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സ്‌കൂള്‍ ബസ്സുകള്‍ അടക്കമുള്ള പഴയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് യന്ത്രത്തകരാറ് മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പഴയ വാഹനങ്ങള്‍ കൂടുതല്‍ വായുമലിനീകരണത്തിനും കാരണമാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന ലോകത്തില്‍ ഏറ്റവും മലിനീകരണമുള്ള നഗരം ഡല്‍ഹിയാണെന്ന് പ്രസ്താവിച്ചിരുന്നു. ദേശീയ ഹരിത കോടതി കഴിഞ്ഞ ഏപ്രില്‍ ഏഴിന് 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 1.5 ലക്ഷം നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it