പി പി അബ്ദുറഹ്മാന് പെരിങ്ങാടി
ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലമാണ്. ആഗോളവല്‍ക്കരണം എന്ന പ്രയോഗം ശരിയായ അര്‍ത്ഥത്തിലല്ല ഇന്ന് പ്രയോഗിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ദുഷ്ടലാക്കുകള്‍ നടപ്പാക്കാന്‍ ഈ പദം ദുരുപയോഗം ചെയ്യുന്നുവെന്നതാണ് സത്യം. ഒരൊറ്റ ലോകം ഒരൊറ്റ ജനത എന്ന അര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണം നല്ല ആശയമാണ്.
ആഗോളതലത്തില്‍ ഉദ്ഗ്രഥനം സാധിതമാക്കുന്ന മഹല്‍കര്‍മ്മമാണ് പരിശുദ്ധ ഹജ്ജ്. മനുഷ്യന് അല്ലാഹു കനിഞ്ഞേകിയ എല്ലാ അനുഗ്രഹങ്ങളും വിനിയോഗം ചെയ്തുകൊണ്ട് അനുഷ്ഠിക്കുന്ന ത്യാഗപൂര്‍ണമായ അനുഷ്ഠാനമാണത്. ലോകം ഒരു ഗ്രാമമായി ചുരുങ്ങിയ ഈ കാലത്ത്, ഹജ്ജും ഉംറയും സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്.
ഇസ്ലാം വാര്‍ത്തെടുക്കുന്നത് വിശ്വപൗരന്മാരെയാണ്. ഇസ്ലാമിന്റെ ഈ ഉദാത്ത ദര്‍ശനം പ്രധാനമായും അഞ്ച് സ്തംഭങ്ങളിലാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ആ സ്തംഭങ്ങളില്‍ സുപ്രധാനമാണ് ഹജ്ജ്.
മറ്റ് അനുഷ്ഠാനങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ ഹജ്ജ് വ്യത്യസ്തമാണ്. അത് ജീവിതത്തിലൊരിക്കലേ നിര്‍ബന്ധമുള്ളൂ. അതും സാമ്പത്തികമായും ശാരീരികമായും സൗകര്യമുള്ളവര്‍ക്ക് മാത്രം. ഏകദേശം മൂന്ന് ദശലക്ഷം പേരാണ് ഓരോ വര്‍ഷവും ഹജ്ജിനെത്താറ്.
ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ഗ്രാമങ്ങളുടെ മാതാവ് (ഉമ്മുല്‍ ഖുറാ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇത് ഇസ്ലാം ലോകസമക്ഷം സമര്‍പ്പിക്കുന്ന മാതൃകാപട്ടണം കൂടിയാണ്. ശാന്തിയും സമാധാനവും എല്ലാ അര്‍ത്ഥത്തിലും നിറഞ്ഞുനില്ക്കുന്ന കേന്ദ്രം. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാല്പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിര്‍വചനീയമായ വിശുദ്ധിയും ശാന്തിയും അവിടെ പുലരുന്നുവെന്നത് അനുഭവ സത്യം മാത്രമാണ്. മക്കയിലെ കഅ്ബാലയത്തെ ചിരപുരാതന ഗേഹം (ബൈത്തുല്‍ അതീഖ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ”മാനവതക്കാകെ ദൈവാരാധന നിര്‍വഹിക്കാനായി പണിതുയര്‍ത്തപ്പെട്ട ഭൂമുഖത്തെ പ്രഥമ ദേവാലയം” എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജനങ്ങളുടെ രക്ഷിതാവും (റബ്ബിന്നാസി); മുഹമ്മദ് നബി ലോകാനുഗ്രഹിയും (റഹ്മത്തന്‍ ലില്‍ ആലമീന്‍), ഖുര്‍ആന്‍ മാനവതക്കാകെ മാര്‍ഗദര്‍ശനവും (ഹുദന്‍ ലിന്നാസി), മുസ്ലിംകള് ‘ജനങ്ങള്‍ക്കുവേണ്ടി ഉയിര്ത്തെഴുന്നേല്പിക്കപ്പെട്ട ഉത്തമ സമുദായവു (…ഖൈറ ഉമ്മത്തിന് ഉഖ്രിജത്ത് ലിന്നാസി)മാണ്’. ഇവയോടു ചേര്‍ന്നു നില്ക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന്ന് നല്‍കിയത്, ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ദൈവഗേഹം (…അവ്വല ബയ്ത്തിന് വുളിഅ ലിന്നാസി).
മനുഷ്യലോകത്തിന്റെ ഹൃദയമാണ് കഅ്ബ. ഉപയോഗത്തിലൂടെ ദുഷിച്ചുപോയ രക്തം വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതില്‍ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തില്‍ നിര്‍വഹിക്കുന്നത്. അല്ലാമ ഇഖ്ബാല്‍ പറയുന്നു: ”നമ്മുടെ പ്രഥമ ഗേഹം ഖിബ്ലയാണ്. അതുമായുള്ള ബന്ധം നാം നിരന്തരം കാത്തുസൂക്ഷിക്കുന്നു. അത് നമ്മെയും നമ്മുടെ ഒരുമയെയും കാത്തുസൂക്ഷിക്കുന്നു.” ലോകാടിസ്ഥാനത്തില്‍ വിശ്വാസികളുടെ ഏകീകരണം സാധ്യമാക്കുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ ഹജ്ജ്, ഉംറ എന്നീ കര്‍മ്മങ്ങളിലൂടെ സാധിക്കുന്നത്-സാധിക്കേണ്ടതും അതുതന്നെ.
ആത്മാവ് ഉള്‍ക്കൊള്ളാതെ അനുഷ്ഠിച്ചാല്‍ ഹജ്ജിലൂടെ കരഗതമാവേണ്ട നന്മകള് ലഭിക്കാതെ പോകും. ഹജ്ജില്‍ എല്ലാവര്ക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ -ആന്തരികമായ- ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ ലഭ്യമാവുന്ന അനുഭൂതികള്‍. അതിനാലാണ് ഹജ്ജിന്വേണ്ടി നന്നായി തയ്യാറെടുക്കുകയും പാഥേയം സമാഹരിക്കുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ആത്മീയമായും ഭൗതികമായും ഹജ്ജിന്വേണ്ടി ഒരുങ്ങണം. ഏറ്റവും പ്രധാനപ്പെട്ട പാഥേയം സൂക്ഷ്മത(തഖ്വ)യാണ്; ഹജ്ജ് ഹൃദയപൂര്‍വ്വം അനുഷ്ഠിച്ചാലേ നവജാത ശിശുവിന്റെ വിശുദ്ധി തീര്ത്ഥാടകന് കൈവരിക്കാനാകൂ.
ഹജ്ജിനും ഉംറക്കും പ്രാരംഭം കുറിക്കുന്ന ഇഹ്റാമും നിയ്യത്തും വലിയ അര്ത്ഥതലങ്ങളുള്ളവയാണ്. ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്. ഹജ്ജിലൂടെ ലാക്കാക്കുന്നതെന്ത് എന്ന കൃത്യമായ ബോധമാണ് ഇത് തീര്‍ത്ഥാടകരില്‍ അങ്കുരിപ്പിക്കുന്നത്. ഇഹ്റാമില്‍ പ്രവേശിക്കുന്നതുവരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികള്‍ പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്റാമിന്റെ മര്‍മം. അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഉള്‍ക്കൊണ്ടുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ഇഹ്റാമിലൂടെ പുലരേണ്ടത്.
കഅ്ബാലയത്തിലേക്ക് നാം വരുന്നത് അല്ലാഹു, ജനനേതാവും കഅ്ബയുടെ പുനരുദ്ധാരകനും മക്കയുടെ ശില്പ്പിയുമായ ഇബ്റാഹീം നബിയിലൂടെ നടത്തിയ വിളംബരത്തിന് ഉത്തരമേകിക്കൊണ്ടാണ്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്ന കീര്‍ത്തനം ഏക ദൈവവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ഇഹ്റാമില്‍ യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല. തീര്ത്ഥാടകന് നേരത്തെ പല മേല്‍വിലാസങ്ങളും പേറിനടന്നിട്ടുണ്ടാവും. ഇനി ഒരൊറ്റ മേല്‍വിലാസമേ ഉള്ളൂ. ദൈവദാസന് (അബ്ദുല്ല) എന്നതാണത്. മഹാന്മാരായ പ്രവാചകന്മാരെ അടിമ (അബ്ദ്) എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസന്മാരെ ‘ഇബാദുര്‍റഹ്മാന്‍’ എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേല്‍വിലാസങ്ങളും വെടിഞ്ഞ് പ്രാര്‍ഥനാപൂര്‍വം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീര്‍ത്ഥാടകന്റെ ഉള്ളില്‍ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
സൃഷ്ടികളിലൂടെയാണ് സ്രഷ്ടാവിലേക്കെത്തുക. മനുഷ്യസേവനത്തിലൂടെയാണ് നാം അല്ലാഹുവിനെ പ്രാപിക്കേണ്ടത്. മുഹമ്മദ് പ്രവാചകത്വത്തിനു മുമ്പ് ‘ഹിറ’യുടെ ഏകാന്തതയില്‍ ധ്യാനനിരതനായി കഴിച്ചുകൂട്ടിയിരുന്നു. പ്രവാചകനായി നിയുക്തനായതിന്ശേഷം അദ്ദേഹത്തെ ദര്‍ശിക്കാനാകുന്നത് ഹിറയിലല്ല, ജനമദ്ധ്യത്തിലാണ്. സൃഷ്ടികളെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന മഹായജ്ഞത്തെക്കാള് മഹത്തായ സേവനം വേറെയില്ല. ഈ തിരിച്ചറിവോടെയാണ് നാം കഅബാ പ്രദക്ഷിണത്തിന് (ത്വവാഫ്) ഇറങ്ങേണ്ടത്. ത്വവാഫാണ് കഅ്ബാലയത്തിലെത്തുന്ന തീര്‍ഥാടകന്റെ പ്രഥമ കര്‍മം. കഅ്ബയെ ഇടതുവശത്താക്കിയുള്ള ചുറ്റിക്കറക്കം ആത്മാവില്ലാത്ത പ്രദക്ഷിണമോ വലംവെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍ണമായ അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്. എല്ലാ ഭിന്നതകള്‍ക്കുമതീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ്കര്‍മം. ഇതിന്റെ പ്രാരംഭം കറുത്ത ശിലയുടെ മുന്നില്‍നിന്ന്, അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ചുകൊണ്ടാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ കറുത്ത അടയാളക്കല്ലിന്ന് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്.
ഒരുപാട് തലമുറകളുടെ ചുംബനവും സ്പര്‍ശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയസാക്ഷി. ആര് എപ്പോള്‍, എവിടെനിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവില്‍നിന്ന് തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവില്‍നിന്നാണ് തുടങ്ങുന്നത്. കഅ്ബാലയത്തിലെന്നപോലെ ഈ ബിന്ദുവിലും ലോകമുസ്ലിംകള്‍ ഒന്നിക്കുന്നു. ”തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാന്‍ നിങ്ങളുടെ നാഥനും (റബ്ബ്). ആകയാല്‍ എനിക്ക് വിധേയപ്പെടുവീന്‍” എന്ന ഖുര്‍ആനിക പ്രസ്താവനയുടെ ചിത്രാവിഷ്കാരമാണ് ഇവിടെ നാം ദര്‍ശിക്കുന്നത്. തൗഹീദ് എന്നാല്‍ ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ത്വവാഫ് മനസാ-വാചാ-കര്‍മണായുള്ള പ്രാര്‍ഥനയാണ്.
ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുമ്പോഴാണ് ഒരു ത്വവാഫ് പൂര്‍ത്തിയാവുക. ഏഴ് എന്ന എണ്ണവും ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്യും പിന്നീട് ജംറകളില്‍ എറിയുന്ന കല്ലിന്റെ എണ്ണവും ഏഴാണ്. ആകാശവും ഭൂമിയും ഏഴാണ്. ഒരാഴ്ച എന്നാല്‍ സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലര്‍ത്തുന്നു. ഇങ്ങിനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റിക്കറങ്ങുന്ന രീതി പ്രപഞ്ചത്തില്‍ നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്സികളിലും ഇങ്ങേയറ്റം അണുവില്വരെ ചലനം -ഭ്രമണം- ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അര്ശിന് ചുറ്റും മലക്കുകള്‍ നിരന്തരം നിര്‍വഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തില്‍ തന്നെ. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവര്‍ പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത അനര്‍ഥത്തിലേക്കാണ് പതിക്കുക.
ത്വവാഫിന്ന് ശേഷമുള്ള സുന്നത്ത് നമസ്കാരത്തില്‍ ഹ്രസ്വമായ രണ്ട് ഖുര്‍ആന്‍ അദ്ധ്യായങ്ങളാണ് (അല്‍ കാഫിറൂനും അല്‍ ഇഖ്ലാസും) ഓതേണ്ടത്. ദീര്‍ഘമായി നമസ്കരിക്കരുത്. എല്ലാവര്ക്കും സൗകര്യവും അവസരവും ലഭ്യമാകുന്ന, എല്ലാവരെയും പരിഗണിക്കുന്ന സാമൂഹിക ബോധമാണിതിന്റെ പൊരുള്‍. ഒറ്റക്ക് നമസ്കരിക്കുമ്പോള്‍പോലും ”ഞങ്ങളെ നേര്‍വഴി നടത്തേണമേ…” എന്ന് പതിവായി ഉള്ളുരികി പ്രാര്‍ത്ഥിക്കുന്ന വിശ്വാസി പുലര്‍ത്തേണ്ട സാമൂഹിക ബോധവും പരക്ഷേമ തല്‍പരതയുമാണവിടെ പുലരേണ്ടത്. പിന്നെ തീര്ത്ഥാടകന് സംസം പാനം ചെയ്യുന്നു.
അല്ലാഹുവിന്റെ ചിഹ്നങ്ങള്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സഫയും മര്‍വയും. ഇതിന്നിടയിലുള്ള നടത്തമാണ് സഅ്യ്. സഅ്യ് എന്നതിന്റെ അര്‍ഥം പ്രയത്നം എന്നാണ്. പ്രാര്‍ത്ഥനക്കൊപ്പം അതു പുലരാനാവശ്യമായ പ്രയത്നങ്ങളും വേണമെന്നതാണതിന്റെ സന്ദേശം. പ്രാര്‍ത്ഥനയുടെ പ്രമേയത്തോട് നീതി പുലര്‍ത്തിക്കൊണ്ട് പ്രയത്നിക്കണം. പാത്രം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കരുത്. അനുഗ്രഹവര്‍ഷത്തിന്നര്‍ഹനാകുംവിധം തയ്യാറാക്കി മലര്‍ത്തിവെക്കണം. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, നിസ്സംഗനായി കഴിഞ്ഞുകൂടരുത്. ഏത് ചുറ്റുപാടിലും പ്രാര്‍ഥനക്കൊപ്പം പ്രയത്നവുമുണ്ടാവണം. അത്തരം പ്രയത്നങ്ങളെല്ലാം ദൈവാരാധനയുടെ ഭാഗംതന്നെ.
അല്ലാഹു എന്തു ചോദിച്ചാലും നല്‍കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ഇബ്റാഹീം നബി വിലപ്പെട്ട പലതും ത്യജിച്ചിട്ടുണ്ട്. നമ്മുടെ അവയവങ്ങള്‍ പടച്ചവനോടുള്ള പ്രതിജ്ഞ പാലിക്കാന്‍ വെട്ടിമാറ്റണമെന്ന് അല്ലാഹു നിര്‍ദേശിച്ചാല്‍ അങ്ങിനെ ചെയ്യാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. പക്ഷേ, അല്ലാഹു കരുണാമയനാണ്. ആകയാല്‍ മുണ്ഡനം നടത്തിയാല്‍ വീണ്ടും മുളച്ചുവരുന്ന മുടി, ഉറച്ച ത്യാഗസന്നദ്ധതയുടെ പ്രഖ്യാപനമെന്നോണം പ്രതീകാത്മകമായി ത്യജിക്കുകയാണ്. കുറേകാലം സൗന്ദര്യത്തിന്റെ ഭാഗമായി നാം ശ്രദ്ധാപൂര്‍വം പരിപാലിച്ച മുടിയെടുക്കുമ്പോള്‍, അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമായ നാം അവന് തന്നതെന്തും അവന്റെ ഇംഗിതം മാനിച്ചും അവന്റെ പ്രീതി കാംക്ഷിച്ചും ത്യജിക്കാനുള്ള സന്നദ്ധതയാണ് അതിലൂടെ വിളംബരം ചെയ്യുന്നത്.
ദുല്‍ഹജ്ജ് 8 മുതല്‍ 13 വരെ ആറുനാള്‍ മിന-അറഫ-മുസ്ദലിഫ-മിന എന്നിവിടങ്ങളില്‍ മൂന്ന് മൈതാനങ്ങളിലായി നടക്കുന്ന വിവിധ അനുഷ്ഠാനങ്ങളിലൂടെ ഉദാരതയുടെയും സമസൃഷ്ടിസ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ഉയരങ്ങളിലെത്താന്‍ തീര്ത്ഥാടകന് കഴിയുന്നു. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാര്‍ത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അറഫാദിനം പകലുകളില്‍ ഏറ്റവും ശ്രേഷ്ടമാണ്. അവിടെ നമസ്കാരം ജംഉം ഖസ്റു(സംയോജിപ്പിച്ചും ചുരുക്കിയു)മായാണ് നിര്‍വ്വഹിക്കുക. അവിടെ അന്നത്തെ കര്‍മം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. അറഫനാളില് പിശാച് വിറളി പിടിച്ചോടുമെന്ന് നബി അറിയിച്ചിട്ടുണ്ട്.
അറഫദിനം പരലോകത്തെ വിചാരണാദിനത്തെ ഓര്‍മ്മിപ്പിക്കുന്നു. അറഫയില്‍ ജനലക്ഷങ്ങള്‍ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നില്‍ക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെയുള്ള സകല മനുഷ്യരും അതിതീക്ഷ്ണമായ അന്തരീക്ഷത്തില്‍ ദീര്‍ഘകാലം നില്‍ക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കില്‍ നാളെ പരലോകത്ത് തീക്ഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയം വിചാരണ എത്രകണ്ട് ഫലപ്രദമാകുന്നുവോ അത്രകണ്ട് പരലോക വിചാരണയില്‍ ആശ്വാസം കിട്ടും.
അറഫ എന്നതിനര്‍ത്ഥം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്ക് അറഫയില്‍ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷേ, ഒരു ദുഃഖസത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറിവുകള്‍ കൈമോശം വരാറുമുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം ‘മശ്അറുല്‍ ഹറാം’ എന്നാണ്. പവിത്രബോധം അങ്കുരിക്കുന്ന ഇടം എന്നര്‍ത്ഥം. ദുല്‍ഹജ്ജ് ഒമ്പതിന്റെ (അറഫ) പകലത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍ നമ്മുടെ അകതാരില്‍ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം തീര്ത്ഥാടകനിലുണ്ടാക്കുന്ന മനോഗതമിതാണ്. ”എന്നെ വഞ്ചിച്ച ദുഃശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുഃശക്തികള്ക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാന്‍ സ്വയം പിഴച്ചതിന്നും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുഃശക്തികള്ക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്. അതാണ് ഇനി എന്റെ ശിഷ്ടകാല ജീവിതം.” ഈ ദൃഢനിശ്ചയം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകള്‍ ശേഖരിച്ചു 10-ന് രാവിലെ പ്രാര്‍ത്ഥനാപൂര്‍വം ആവേശഭരിതനായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുഃശക്തികള്ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂര്‍ത്തിയാക്കുന്നു. തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്പോയ തീര്‍ത്ഥാടകര്‍ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീര്‍ ചൊല്ലിയാണ് മടങ്ങുന്നത്. അന്ന് ലോകമെങ്ങും ബലിപെരുന്നാളാണ്. ലോകമുസ്ലിംകള്‍ ഹാജിമാരൊപ്പം തക്ബീര്‍ ചൊല്ലുന്നു. തീര്‍ത്ഥാടകര്‍ക്കൊപ്പം ബലികര്‍മം നിര്‍വഹിക്കുന്നു. ദുല്‍ഹജ്ജ് 9-നു തീര്‍ത്ഥാടകര്‍ അറഫയിലായിരുന്നപ്പോള്‍ ലോക
മുസ്ലിംകള് വ്രതമനുഷ്ഠിച്ചും പ്രാര്‍ത്ഥനാ നിരതരായും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
ബലി അര്‍ത്ഥശൂന്യമായ ഒരു കര്‍മ്മമല്ല. പ്രിയപുത്രന് ഇസ്മാഈലിനെ ബലികൊടുക്കാന്‍ സന്നദ്ധനായതിന്റെ ഉജ്ജ്വല മാതൃകയെ പിന്‍പറ്റിക്കൊണ്ടുള്ള ഒരു കര്‍മമാണത്. ഇബ്റാഹീം തനിക്കേറ്റവും പ്രിയപ്പെട്ടത് ബലികൊടുക്കാന്‍ തയ്യാറായി. നാമും, നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും ബലി കൊടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ”ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ സൂക്ഷ്മതയാണ് അല്ലാഹുവിലേക്കെത്തുക.” പിശാചിന്നെതിരെ പോരാടി വിജയിച്ച ശേഷം ത്യാഗസന്നദ്ധത ഉറപ്പിക്കാന്‍ തലമുണ്ഡനം ചെയ്തിരിക്കവെ ഒരു ശങ്കയുദിക്കുന്നു. പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല; ബദ്റില്‍ തോറ്റോടിയവര്‍ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദില്‍ വീണ്ടും വന്നത് ചരിത്രമാണ്. ആകയാല്‍ പോരാട്ടം നിറുത്തി വെച്ചുകൂടാ. ദുല്‍ഹജ്ജ് 11-നും 12-നും 13-നും ഏറ് തുടരുന്നു. ഒടുവില്‍ കരുണാവാരിധിയായ റബ്ബ് ഇങ്ങിനെ നമ്മോട് പറയുന്നതായി നമുക്ക് കരുതാം: ”നീ വിദൂര ദിക്കില്‍നിന്ന് വന്ന് കുറേ നാളുകളിലായി കര്‍മ്മനിരതനാണ്; പരിക്ഷീണിതനാണ്; തല്ക്കാലം ഏറ് നിര്‍ത്താം. പക്ഷേ, ഒന്നുണ്ട്, നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇവിടെ തല്ക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യംവരെ തുടരണം.” അങ്ങനെ തീര്ത്ഥാടകന് ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈര്‍മല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു.
തിരിച്ചറിവും തീവ്രമായ അവബോധവും, തിന്മക്കെതിരായ പോരാട്ടവീര്യവുമായിട്ടാണ് മടക്കം. വര്‍ഷാവര്‍ഷം ഇങ്ങിനെ ദശലക്ഷം ഹാജിമാര്‍ ലോകത്തിന്റെ സകല മുക്കുമൂലകളിലേക്ക് വന്നെത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്.
ഹജ്ജുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ മുഖ്യമായും മൂന്ന് പേരുണ്ട് ഇബ്റാഹീം, ഹാജറ, ഇസ്മാഈല്‍. ഭര്‍ത്താവ്, ഭാര്യ, മകന് എന്നിവരുടെ ഉജ്ജ്വല പ്രതീകങ്ങളാണിവര്‍. ഇബ്റാഹീം സാധിച്ച മഹാവിപ്ലവത്തിലെ മാതൃക ഓരോ മുസ്ലിം കുടുംബത്തിനും അനുകരണീയമാണ്. ഈ മൂന്ന് വിഭാഗവും പരസ്പരപൂരകമായി വര്‍ത്തിക്കണമെന്നതാണ് ഹജ്ജിന്റെ ഗുണപാഠം. അല്ലാഹു അക്ബര്‍ വവില്ലാഹില് ഹംദ്.