ഹേമമാലിനിക്ക് 70 കോടിയുടെ ഭൂമി 1.75 ലക്ഷത്തിന് നല്‍കിയതായി രേഖ

മുംബൈ: ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനിക്ക് മുംബൈയിലെ കണ്ണായ സ്ഥലത്തുള്ള 70 കോടി രൂപ വിലമതിക്കുന്ന ഭൂമി 1.75 ലക്ഷത്തിനു നല്‍കിയെന്നു വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗലിക്ക് സബര്‍ബന്‍ കലക്ടറുടെ ഓഫിസില്‍ നിന്നു ലഭിച്ച രേഖയിലാണ് ഓഷിവാര ചന്തയ്ക്കടുത്തുള്ള 2000 ചതുരശ്ര മീറ്റര്‍ ഭൂമി ഹേമമാലിനിയുടെ നൃത്ത വിദ്യാലയത്തിനു വേണ്ടി ചതുരശ്ര മീറ്ററിന് 87.50 പ്രകാരം 1.75 ലക്ഷം രൂപയ്ക്ക് നല്‍കിയെന്നു വ്യക്തമാക്കുന്നത്.
നേരത്തെ ഗാല്‍ഗലി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഹേമമാലിനിക്ക് ചതുരശ്ര മീറ്ററിന് 35 രൂപ പ്രകാരം 70,000 രൂപയ്ക്കാണ് ഭൂമി നല്‍കിയതെന്നായിരുന്നു മറുപടി ലഭിച്ചത്. ഇത് വിവാദമായതോടെ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വകാര്യ ട്രസ്റ്റിനും കലാകാരന്മാര്‍ക്കും ഭൂമി അനുവദിക്കുന്നതിലുള്ള നയം പരിഷ്‌കരിച്ച് ഉത്തരവിറക്കിയിരുന്നു. ഭരതനാട്യ നര്‍ത്തകിയായ ഹേമമാലിനി ഭൂമിക്കു വേണ്ടി 1997ല്‍ 10 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു.
1.75 ലക്ഷം രൂപ കഴിച്ച് 8.25 ലക്ഷം രൂപ ഹേമമാലിനിക്ക് മടക്കി നല്‍കിയതായും വിവരാവകാശ രേഖയിലുണ്ട്. 1976 ഫെബ്രുവരിയില്‍ ചതുരശ്ര മീറ്ററിന് ഇവിടെ 350 രൂപ വില കണക്കാക്കി അതിന്റെ 25 ശതമാനമാണ് നടിയില്‍ നിന്നു വാങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ഭൂമി അനുവദിച്ചത് വിവാദമായപ്പോള്‍ ഹേമമാലിനി പറഞ്ഞിരുന്നത് ഈ ഭൂമിക്കു വേണ്ടി താന്‍ 20 വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റിന്റെ നൃത്ത വിദ്യാലയം നിര്‍മിക്കുന്നതിനുവേണ്ടി തനിക്ക് 2000 ചതുരശ്ര മീറ്റര്‍ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അവിടെ ഒരു പൂന്തോട്ടം നിര്‍മിച്ച് മുനിസിപ്പാലിറ്റിക്കു നല്‍കുമെന്നും അവര്‍ നേരത്തെ വിശദമാക്കിയിരുന്നു.
Next Story

RELATED STORIES

Share it