kasaragod local

സ്‌കൂള്‍ വിപണി സജീവം; വിലക്കയറ്റം ജനങ്ങളെ വലയ്ക്കുന്നു

കാസര്‍കോട്: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിപണി സജീവമായി. കാസര്‍കോട് ടൗണില്‍ കഴിഞ്ഞ ഒരാഴ്ചയായി യൂനിഫോമുകളും പുസ്തകങ്ങളും കുടകളും ബാഗുകളും വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികളെ ആകര്‍ഷിക്കാനുള്ള ഉല്‍പന്നങ്ങളുമായി കടകളും സജീവമായിട്ടുണ്ട്.
പ്രധാനമായും യുപി സ്‌കൂള്‍ വരെയുള്ള കുട്ടികളുടെ ഉല്‍പന്നങ്ങളിലാണ് വൈവിദ്ധ്യം കാണാന്‍ സാധിക്കുന്നത്. കുരുന്നുകളുടെ കുടകളും വാട്ടര്‍ബോട്ടിലും ടിഫിനുകളുമെല്ലാം നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങളും കാ ര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും കൊണ്ട് നിറയുകയാണ്.
വിലക്കയറ്റം, പണപ്പെരുപ്പം ഇതൊന്നും സ്‌കൂള്‍ വിപണിയിയുടെ ആവേശത്തെ തളര്‍ത്താറില്ല. എല്ലാ തവണയും പോലെ ബാഗുകളുടെ വൈവിധ്യമാണ് ഇത്തവണയും കുട്ടികളെ മാടിവിളിക്കുന്നത്. സ്‌കൂബി ഡേ, കിറ്റെക്‌സ്, ഫാഷന്‍, വേള്‍ഡ് വൈഡ്, കാന്‍ഡിമാന്‍, ഡീസല്‍ തുടങ്ങി നിരവധി കമ്പനികളാണ് വിപണി കീഴടക്കിയിരിക്കുന്നത്. സ്‌പൈഡര്‍മാന്‍, ബാര്‍ബി, ഡോറ, സൂപ്പര്‍മാന്‍ എന്നിവയുടെ ചിത്രങ്ങളുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. 300 രൂപ മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ വിപണിയില്‍ വിറ്റഴിയുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടാതെ കുട്ടികളെ ആകര്‍ഷിക്കാന്‍ ഇപ്പോള്‍ ത്രിഡി പ്രിന്റുകളുള്ള ബാഗുകളുമുണ്ട്.
വേനല്‍മഴ അല്‍പം മാറി നിന്നെങ്കിലും കാലവര്‍ഷം തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് മഴക്കോട്ടുകളും കുടകളും വിപണിയില്‍ എത്തിയിരിക്കുന്നത്. ബാഗ് ഇടാന്‍ സൗകര്യമുള്ള റെയിന്‍കോട്ടുകളും സ്ത്രീകള്‍ക്ക് വേണ്ടി ബെല്‍റ്റ് ഇടാന്‍ കഴിയുന്ന റെയിന്‍കോട്ടുകളുമാണ് ആകര്‍ഷണീയം. 1400 രൂപ വരെയാണ് റെയിന്‍കോട്ടുകളുടെ വില. കുട്ടികളുടെ റെയിന്‍കോട്ടിന് 250 മുതല്‍ 700 രൂപ വരെ വില വരും.
പോപ്പിയും ജോണ്‍സണും സൂര്യയും ലൂണാറുമൊക്കെയാണ് കുടകളിലെ താരം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറയും ബാര്‍ബിയുമൊക്കെ കുട വിപണിയില്‍ നിറയുന്നു. കൊച്ചുകുട്ടികള്‍ക്കുള്ള ടോയ് കുടകള്‍ക്ക് 80 രൂപ മുതലാണ് വില.
ബെന്‍ടെനും സ്‌പൈഡര്‍മാനും ആംഗ്രിബേര്‍ഡ്‌സും ഡോറയുമൊക്കെ വാട്ടര്‍ ബാഗിലും ലഞ്ച് ബോക്‌സിലും പെന്‍സില്‍ ബോക്‌സിലും നെയിംസഌപ്പിലുമെല്ലാം നിറയുന്നു.
100 രൂപ മുതലുള്ള ലഞ്ച് ബോക്‌സുകളുമുണ്ട്. ചൂടുവെള്ളം ഉപയോഗിക്കാന്‍ കഴിയുന്ന വാട്ടര്‍ബോട്ടിലുകളും വിപണയിലുണ്ട്. 50 രൂപ മുതലാണ് ഇവയുടെ വില.
കാല്‍ക്കുലേറ്റര്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ഘടിപ്പിച്ച സ്‌കൂള്‍ ബോക്‌സുകളുമുണ്ട്. 130 മുതല്‍ 150 രൂപ വരെയാണ് ഇത്തരം ബോക്‌സുകളുടെ വില.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും പൂമ്പാറ്റുയൊക്കെ നിറഞ്ഞ് പൂന്തോട്ടത്തിനു സമാനമാണ് വിപണികളിലേക്ക് ഏതെടുക്കണമെന്ന ചിന്തയില്‍ കുട്ടികളും രക്ഷിതാക്കളും ഒഴുകുകയാണ്. കഠിനമായ ചൂട് മൂലം രാവിലെ മുതല്‍ ഉച്ചയ്ക്ക് 12 വരേയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി വൈകിയും നഗരങ്ങളില്‍ യൂനിഫോമുകളും സ്‌കൂള്‍ ഉല്‍പന്നങ്ങളും വാങ്ങാനെത്തുന്നവരുടെ തിരക്കാണ്.
സാമ്പത്തിക പ്രതിസന്ധി മൊത്തമുണ്ടെങ്കിലും സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉല്‍പന്നങ്ങള്‍ ഒരുക്കാന്‍ രക്ഷിതാക്കളും രംഗത്തുണ്ട്. മലയോര മേഖലയില്‍ കശുവണ്ടിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് പലരും മക്കളുടെ സ്‌കൂളിലേക്കുള്ള യൂനിഫോമുകളും മറ്റും വാങ്ങുന്നത്.
Next Story

RELATED STORIES

Share it