palakkad local

സ്‌കൂള്‍ പ്രധാനാധ്യാപികയെ വധിക്കാന്‍ ശ്രമം

പാലക്കാട്: മഞ്ഞക്കുളം പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപികയെ വീട്ടില്‍ക്കയറി വധിക്കാന്‍ശ്രമം.
ഒലവക്കോട് റെയില്‍വേ കോളനിയില്‍ താമസിക്കുന്ന ഇഖ്ബാലിന്റെ ഭാര്യ ആരിഫയെയാണ് രണ്ടുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം കഴുത്തില്‍ തോല്‍ത്തുകെട്ടി വധിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മര്‍ദ്ദനമേറ്റ അധ്യാപികയെ  ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ടുവന്ന ടീച്ചര്‍ കുളിക്കാനയി ബാത്ത്‌റൂമില്‍ കയറുന്നതിനിടെയാണ് രണ്ടംഗ ക്വട്ടേഷന്‍സംഘം റൂമിലേക്ക് ഇരച്ചുകയറിയത്.  നെഞ്ചിലും മറ്റും  ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം സമീപത്തുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് കഴുത്തുമുറിക്കി ജനലില്‍ കൂട്ടിക്കെട്ടുകയായിരുന്നുവെന്ന് ടീച്ചര്‍ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് കുട്ടികള്‍ മീഠായിവാങ്ങാനായി കടയില്‍ പോയതായിരുന്നു.  ഈ തക്കം നോക്കിയാണ് സംഘം വീട്ടിലേക്ക് കയറിയത്. കുട്ടികള്‍ തിരികെവന്ന ശബ്ദംകേട്ടതോടെ സംഘം വീടിന്റെ പിറകിലൂടെ ഓടിരക്ഷപ്പെട്ടു. നഗരത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്ക് ഇതിന് മുമ്പ് ഊമക്കത്തുകള്‍ വരാറുണ്ടെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ പറഞ്ഞു.
സ്ഥാപനത്തെ തകര്‍ക്കാനായി ശ്രമിക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്നും മുമ്പും ടീച്ചറെ വാഹനമിടിച്ച് വധിക്കാന്‍ ശ്രമം നടന്നതായും ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it