സ്‌കൂളില്‍ ലൈംഗിക പീഡനം: മലേഗാവില്‍ സംഘര്‍ഷം

മലേഗാവ്: ആയിശ നഗറിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ ശുചീകരണ തൊഴിലാളി അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം പോലിസുമായി ഏറ്റുമുട്ടി. അഞ്ച് പോലിസ് വാഹനങ്ങളും സ്‌കൂള്‍ ഓഫിസും ജനക്കൂട്ടം അഗ്നിക്കിരയാക്കി.
മതപാഠശാലയോടു ചേര്‍ന്നുള്ള ഉര്‍ദു പ്രൈമറി സ്‌കൂളിനു മുമ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഓഫിസ് ഫര്‍ണിച്ചറും രേഖകളും കംപ്യൂട്ടറുകളും അഗ്നിക്കിരയാക്കിയെന്ന് അഡീഷനല്‍ എസ്പി സുനില്‍ കഥാസന്‍ പറഞ്ഞു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളിയെ പോലിസ് കസ്റ്റഡിയിലെടുത്തു.
പീഡനം സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്നതിനിടെ ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഏതാനും പേരോടൊപ്പം സ്‌കൂളിനു പുറത്ത് നിലയുറപ്പിക്കുകയും പ്രതിയെ തങ്ങള്‍ക്കു കൈമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ജനക്കൂട്ടം സ്‌കൂളിനു നേരെ കല്ലേറു നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ചെറിയതോതില്‍ ബലം പ്രയോഗിച്ചതോടെ ജനം പോലിസിനുനേരെ തിരിയുകയും വാഹനങ്ങളും ഓഫിസും അഗ്നിക്കിരയാക്കുകയുമായിരുന്നു.
സംഭവത്തില്‍ ഏതാനും പോലിസുകാര്‍ക്ക് നിസാര പരിക്കേറ്റു. ഇതിനിടെ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു കുപ്രസിദ്ധമായ നഗരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ പോലിസ് ശക്തമായ ജാഗ്രത പാലിക്കുന്നുണ്ട്. മേഖലയില്‍ റിസര്‍വ് പോലിസിനെയും മൂന്നു പ്ലാറ്റൂണ്‍ ദ്രുതകര്‍മ സേനയെയും വിന്യസിച്ചു.
Next Story

RELATED STORIES

Share it