സ്വവര്‍ഗ പങ്കാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്

തലശ്ശേരി: സ്വവര്‍ഗ പങ്കാളിയെ കൈയും കാലും കണ്ണും കെട്ടിയിട്ട ശേഷം കഴുത്തും ജനനേന്ദ്രിയവും അറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്ത്യം തടവും 1,10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. വടക്കുംമ്പാട്ട് നിട്ടൂര്‍ നമ്പ്യാര്‍ പീടികയ്ക്കടുത്ത ആരാധനാലയില്‍ വിബീഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ സമീപവാസിയായ നള്ളക്കണ്ടി വീട്ടില്‍ എംസി സന്‍ജു(30)വിനെയാണ് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
കൊലപാതകത്തിന് പുറമെ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് മൂന്ന് വര്‍ഷം തടവും 10,000 രുപ പിഴയും വേെറയും ശിക്ഷ വിധിച്ചു. പിഴസംഖ്യയില്‍ നിന്നും ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട വിബീഷിന്റെ പിതാവിനു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഇരു വകുപ്പുകളിലുമായി ഒരു വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പ്രതി കുറ്റം ചെയ്തതായി ഇക്കഴിഞ്ഞ 28ന് കോടതി പ്രഖ്യാപിച്ചിരുന്നു. ശിക്ഷയെപ്പറ്റി വല്ലതും ബോധിപ്പിക്കുന്നുണ്ടോ എന്ന ജഡ്ജി ഇ സി ഹരിഗോവിന്ദന്റെ ചോദ്യത്തിനു കുറ്റം ചെയ്തിട്ടില്ലെന്നും ദയ കാട്ടണമെന്നും പ്രതി അപേഷിച്ചു. പ്രായമായ മാതാവിനും ജോലിയില്ലാത്ത സഹോദരനും ഏക ആശ്രയമായ തനിക്ക് പിതാവില്ലെന്നും നേരത്തേ മരണപ്പെട്ടുവെന്നും പ്രതി പറഞ്ഞു.
എന്നാല്‍,  അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമാണെന്നും പരമാവധി ശിക്ഷ നല്‍ണമെന്നും അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂഷന്‍ അഡ്വ. കെ സി എ അംജദ് മുനീര്‍ വാദിച്ചു. നിഷ്ഠൂരമായ രീതിയിലാണ് പ്രതി കൊല നടത്തിയത് എന്നും ദയ അര്‍ഹിക്കുന്നില്ലെന്നും അഡീഷനല്‍ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡര്‍ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍, പരമാവധി ശിക്ഷ എന്നത് അര്‍ഥശൂന്യ വാദമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ജോസ് ആന്റണി മേച്ചേരി കുന്നേല്‍ വാദിച്ചു. ദൃക്‌സാക്ഷിയില്ലാത്ത കേസാണിത്.
ഡോക്ടറുടെ നിഗമനങ്ങളാണ് പ്രധാന തെളിവായി പ്രോസിക്യൂഷന്‍ നിരത്തിയത്. കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ നല്‍കുന്നതിനെതിരേ രാജ്യമാകെ ശബ്ദിക്കുന്നതും പ്രതിഭാഗം കോടതി മുമ്പാകെ അവതരിപ്പിച്ചു. രാവിലെ വാദപ്രതിവാദങ്ങള്‍ കേട്ട് കോടതി വൈകിട്ടാണ് ശിക്ഷാവിധി ഉത്തരവിട്ടത്. അത്യപൂര്‍വമായ കേസായി ഇത് പരിഗണിക്കാനാവില്ലെന്ന് വിധി പ്രസ്താവ വേളയില്‍ ജഡ്ജി പ്രഖ്യാപിച്ചു.
നിര്‍വികാരനായാണ് പ്രതി സഞ്ജു വിധി കേട്ടത്. കൊല്ലപ്പെട്ട വിബീഷിന്റെ പിതാവ് വിജയനും ബന്ധുക്കളും കോടതിയിലുണ്ടായിരുന്നു. 2006 ഏപ്രില്‍ 19നാണ് കേസിനാസ്പദമായ കൊലനടന്നത്. സ്വവര്‍ഗരതി പങ്കാളികളും കൂട്ടുകാരുമായിരുന്നു കൊല്ലപ്പെട്ട വിബീഷും പ്രതി സഞ്ജുവും. വിബീഷ് തന്നില്‍നിന്നും അകലുന്നതായുള്ള സംശയത്താല്‍ തന്ത്രപൂര്‍വം വിളിച്ചുകൊണ്ടുപോയി കുണ്ടൂര്‍ മലയിലെ നരിമടയിലെത്തിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിബീഷ് കുമാറിന്റെ പിതാവ് വിജയന്റെ പരാതിയെ തുടര്‍ന്നാണ് കേസ് െ്രെകംബ്രാഞ്ച് അന്വേഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസിട്രിക്റ്റ് ഗവ. പ്ലീഡര്‍ അഡ്വ. കെ എസി എ മുനീറും പ്രതിക്കുവേണ്ടി അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. ജോസ് ആന്റണിയും ഹാജരായി. കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിയെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്തു തലശ്ശേരി സബ് ജയിലിലേക്കു കൊണ്ടുപോയി.
Next Story

RELATED STORIES

Share it