സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് പിതാവും മകനും മരിച്ചു

വൈപ്പിന്‍: സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകനും മരിച്ചു. ചെറായി ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് നെടിയാറ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അറുകാട് മുരളി(55) മകന്‍ അമല്‍ (22) എന്നിവരാണ് മരിച്ചത്.
സംസ്ഥാന പാതയില്‍ ചെറായി വസ്‌തേരി പാലത്തിനു തെക്കുവശം ഇന്നലെ രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്ത് കയറിയ സ്വകാര്യ ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നു രണ്ടുപേരും റോഡിലേക്ക് തെറിച്ചു വീണു. മുരളിയുടെ ദേഹത്തുകൂടെ ബസ് കയറി. റോഡില്‍ തലയിടിച്ച് അതീവ ഗുരുതരമായി പരിക്കേറ്റ അമലിനെ പോലിസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തെ തുടര്‍ന്ന് ചെറായി മേഖലയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുരളിയുടെ മൂത്തമകന്‍ വിമല്‍കുമാറിന്റെ വിവാഹം ക്ഷണിക്കാനായി മുരളിയുടെ സഹോദരന്റെ വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് ഇരുവരും അപകടത്തില്‍ പെട്ട് മരിച്ചത്.
വീടിനോട് ചേര്‍ന്ന് ചെറായി എന്‍ജിനീയറിങ് എന്ന പേരില്‍ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു മുരളി. അമല്‍ രണ്ടു വര്‍ഷം ചെന്നൈയില്‍ ഡിഫന്‍സിലായിരുന്നു.
മറ്റൊരു ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച് ഈ അടുത്താണ് നാട്ടിലെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒരുമിച്ചു നടത്തി. അനിതയാണ് മുരളിയുടെ ഭാര്യ.
Next Story

RELATED STORIES

Share it