സ്വകാര്യബസ് നിയന്ത്രണംവിട്ട് പാലത്തില്‍നിന്നു മറിഞ്ഞു; ഒരു മരണം

ആറ്റിങ്ങല്‍: നിയന്ത്രണംവിട്ട സ്വകാര്യബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. വര്‍ക്കല വട്ടപ്ലാമൂട് സ്വദേശി എന്‍ അശ്വതി (17)യാണു മരിച്ചത്.
പരിക്കേറ്റ 32 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോരാണിയില്‍നിന്ന് ആറ്റിങ്ങലിലേക്കു വരുകയായിരുന്ന ഐശ്വര്യ എന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് 5.45നാണ് അപകടം.
അമിതവേഗത്തിലെത്തിയ ബസ് എതിരേ വന്ന ലോറിയെയും ബൈക്കിനെയും ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദേശീയപാതയിലെ മാമം പാലം തുടങ്ങുന്ന സ്ഥലത്തെ കൈവരി തകര്‍ത്ത ശേഷം തൊട്ടടുത്ത പഴയപാലത്തില്‍ ഇടിച്ചിട്ടാണ് മാമം ആറിന്റെ കരയിലെ മണ്‍തിട്ടയിലേക്കു ബസ് കൂപ്പുകുത്തിയത്. കഴക്കൂട്ടം, ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളിലെ അഗ്നിശമനസേന യൂനിറ്റുകളെത്തി ബസ് കയര്‍ കൊണ്ടു കെട്ടി നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.
Next Story

RELATED STORIES

Share it