സ്പീക്കര്‍ വീണ്ടും ജോര്‍ജിനോട് രാജി ആവശ്യപ്പെടേണ്ടി വരും

തിരുവനന്തപുരം: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളിലേക്ക്. കഴിഞ്ഞ നവംബര്‍ 13നാണ് സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കിയത്. അതിന് തൊട്ടുമുമ്പ് ജോര്‍ജ് സമര്‍പ്പിച്ച രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചതുമില്ല. അതിനാല്‍ തന്നെ അയോഗ്യത റദ്ദാക്കിയ ഹൈക്കോടതി വിധി വന്നതുമുതല്‍ ജോര്‍ജിന്റെ എംഎല്‍എ സ്ഥാനം തിരിച്ചുലഭിച്ചു.
അയോഗ്യനാക്കപ്പെട്ട ദിവസം മുതല്‍ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങളും ജോര്‍ജിനു നല്‍കേണ്ടി വരും. നേരത്തേ തള്ളിയ രാജിക്കത്തിന് പ്രാബല്യമുണ്ടോ എന്നതു മാത്രമാണ് ഇനി പ്രസക്തം. രാജിക്കത്തിന് പ്രാബല്യമില്ലെങ്കില്‍ ജോര്‍ജിനോട് സ്പീക്കര്‍ വീണ്ടും രാജി ആവശ്യപ്പെടേണ്ടി വരും. അങ്ങനെവന്നാല്‍ രാജിക്കത്ത് നല്‍കേണ്ടെന്നാണ് ജോര്‍ജിന്റെ തീരുമാനം. ഫലത്തില്‍ എംഎല്‍എ എന്ന നിലയിലാവും ജോര്‍ജ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുക. ജോര്‍ജ് എംഎല്‍എ ആണോ എന്ന കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിനും വ്യക്തതയില്ല. ഇക്കാര്യത്തില്‍ മാതൃകയാക്കാന്‍ മുന്‍കാല സംഭവങ്ങളും കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇല്ല. ജോര്‍ജിനു മുമ്പ് അയോഗ്യത കല്‍പ്പിക്കപ്പെട്ട എംഎല്‍എ ആര്‍ ബാലകൃഷ്ണപിള്ള മാത്രമാണ്. എന്നാല്‍, സ്പീക്കറുടെ തീരുമാനത്തിനെതിരേ പിള്ള അപ്പീല്‍ പോകാത്തതിനാല്‍ അതൊരു നിയമപ്രശ്‌നമായില്ല.
അതേസമയം, ഹൈക്കോടതി നടപടിക്കെതിരേ അപ്പീല്‍ പോവില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഹരജിക്കാരനായ തോമസ് ഉണ്ണിയാടന്‍ അപ്പീല്‍ പോകട്ടേയെന്ന നിലപാടിലാണ് നിയമസഭാ സെക്രട്ടേറിയറ്റ്. തോമസ് ഉണ്ണിയാടന്റെ ഹരജി തീര്‍പ്പാക്കുക മാത്രമാണ് സ്പീക്കര്‍ ചെയ്തതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it