സോളാര്‍; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ നിന്നും മൊഴിയെടുക്കും

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സെക്രട്ടറിയില്‍ നിന്നും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഈ മാസം 20ന് മൊഴിയെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായ ശ്രീകുമാറും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ ലത പണിക്കരുമാണ് 20ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കാനെത്തുക.
സോളാര്‍ കമ്മീഷന്‍ ഓഫിസ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം രമേശ് ചെന്നിത്തലയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് പ്രദോഷില്‍ നിന്ന് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഈ മാസം 19ന് മൊഴിയെടുക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന സബ് ഇന്‍സ്‌പെക്ടറില്‍ നിന്നും അന്നേദിവസം തന്നെ കമ്മീഷന്‍ മൊഴിയെടുക്കും. ഡിവൈഎസ്പി ഹരികൃഷ്ണന്‍ 21ന് വീണ്ടും കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കാനെത്തും. ഹരികൃഷ്ണന്‍ നേരത്തേ സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായെങ്കിലും പ്രതിയായ സരിത എസ് നായരുടെ വിസ്താരം പൂര്‍ത്തിയായ ശേഷം മാത്രമേ തനിക്ക് കമ്മീഷനില്‍ മൊഴിനല്‍കാനാവൂ എന്ന നിയമവശം ചൂണ്ടിക്കാട്ടി പിന്‍മാറിയിരുന്നു.
26ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സനല്‍ സെക്രട്ടറിയെയും കമ്മീഷന്‍ വിസ്തരിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനംമന്ത്രി—ക്കും എതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനായിരിക്കും കമ്മീഷന്‍ അവരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ വിസ്തരിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും കമ്മീഷന്‍ വിസ്തരിക്കുക.
Next Story

RELATED STORIES

Share it