kannur local

സോണല്‍ ഓഫിസിനെ ചൊല്ലി കോര്‍പറേഷന്‍ യോഗത്തില്‍ വാഗ്വാദം; പി കെ രാഗേഷിനെതിരേ യുഡിഎഫ് അംഗങ്ങള്‍

കണ്ണൂര്‍: പള്ളിക്കുന്ന്് സോണല്‍ ഓഫിസിന്റെ പ്രവര്‍ത്തനത്തെചൊല്ലി കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം. പഞ്ഞിക്കീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ രാഗേഷും കോര്‍പറേഷന്‍ സെക്രട്ടറി വി ജെ കുര്യനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അടിയന്തര പ്രാധാന്യമുള്ള അജണ്ടകള്‍ മാത്രം പരിഗണിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് കൗണ്‍സിലറും ഉദ്യോഗസ്ഥനും നേര്‍ക്കുനേര്‍ പോരാടിയത്. സെക്രട്ടറി ചില അജണ്ടകള്‍ മാത്രം സ്വന്തം താല്‍പ്പര്യത്തിന് അനുസരിച്ച് യോഗത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണു പി കെ രാഗേഷിന്റെ ആരോപണം. ഉപസമിതികള്‍ തീരുമാനിച്ച കാര്യങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായി ചര്‍ച്ച ചെയ്യേണ്ടെന്ന് സെക്രട്ടറി തെറ്റായ വിവരം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ പി കെ രാഗേഷിനെതിരേ രംഗത്തുവന്നു. രാഗേഷ് വ്യക്തിപരമായി സെക്രട്ടറിയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ യുഡിഎഫ് അംഗങ്ങള്‍ കൂടി രംഗത്തെത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി.ഒടുവില്‍ മേയറുടെ അനുവാദത്തോടെ ആരോപണത്തിന് മറുപടി പറഞ്ഞ സെക്രട്ടറി പി കെ രാഗേഷ് തന്നെ വ്യക്തിപരമായി അപമാനിക്കുകയാണെന്നും ഇത്തരം പ്രവൃത്തികള്‍ കാരണം പള്ളിക്കുന്നില്‍ നിരവധി സെക്രട്ടറിമാര്‍ സ്ഥലം മാറ്റപ്പെട്ടതായും ആരോപിച്ചു. ഇതോടെ രോഷാകുലനായ രാഗേഷ് സെക്രട്ടറിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ആഞ്ഞടിച്ചു. മറ്റുള്ള കാര്യങ്ങള്‍ പറയാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്നും മാപ്പുപറയണമെന്നും പി കെ രാഗേഷ് ആവശ്യപ്പെട്ടു. ഒടുവില്‍ സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച ശേഷമാണ് യോഗം നടന്നത്. പള്ളിക്കുന്ന് പഞ്ചായത്തിനെ കോര്‍പറേഷന്‍ ഏറ്റെടുത്തതു മുതല്‍ നടപടി ക്രമങ്ങള്‍ സുതാര്യമല്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. രേഖകള്‍ പൂര്‍ണമായും കോര്‍പറേഷന്റെ പക്കല്‍ ഇല്ലെന്നു കോണ്‍ഗ്രസ്സിലെ ടി ഒ മോഹനന്‍ പറഞ്ഞു. സ്ഥലം ഏറ്റെടുത്തതു മുതലുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്ന് പള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ പി കെ രാഗേഷ് മറുപടി പറഞ്ഞു. ഇതിനാലാണ് പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് അനുകൂലമായ വിധി വന്നതെന്നും അദ്ദേഹം പറഞ്ഞു. ടി ഒ മോഹനനു പള്ളിക്കുന്ന് സോണല്‍ ഓഫിസ് സെക്രട്ടറിയും മറുപടി നല്‍കി. കോര്‍പറേഷനായി മാറിയതനുസരിച്ച് ശുചീകരണ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയിട്ടില്ലെന്നും ഇത് തിരിച്ചടിയാവുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ശുചീകരണ പ്രവൃത്തികള്‍ കാര്യക്ഷമമാക്കാന്‍ നടപടിയെടുക്കുമെന്ന് മേയര്‍ ഇ പി ലത പറഞ്ഞു. പൊടിക്കുണ്ട് വെടിമരുന്ന് സ്‌ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് ധനസാഹായം നല്‍കാന്‍ കാലതാമസം സംഭവിച്ചെന്നും അടിയന്തരമായി സഹായം എത്തിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കൗണ്‍സില്‍ പാസ്സാക്കി. പൊടിക്കുണ്ട് കൗണ്‍സിലര്‍ ടി രവീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it