സൂത്രധാരന്‍ പിടിയില്‍; സ്വര്‍ണം കണ്ടെടുത്തു

ചെറുവത്തൂര്‍: വിജയബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നിന്ന് 19.5 കിലോ സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ  സൂത്രധാരന്‍ മടിക്കേരി മുസ്തഫ പിടിയില്‍. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് ചെര്‍ക്കള വെള്ളിക്കുണ്ടം പാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ നിന്ന് ചാക്കില്‍ സൂക്ഷിച്ച 20 കിലോയോളം സ്വര്‍ണം കണ്ടെടുത്തു. മുഖ്യപ്രതി ബളാല്‍ അരിഞ്ചിറ സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ താമസക്കാരനുമായ ലത്തീഫ് 2010ല്‍ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസിലെ പ്രധാന പ്രതിയാണെന്നും തിരിച്ചറിഞ്ഞു.

ഇയാള്‍ അടക്കമുള്ള നാലു പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് വിവരം. രേഖാചിത്രത്തിലൂടെ പിടികൂടിയ മടിക്കേരിയി മുസ്തഫയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിനു ലത്തീഫിനെ സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചത്.

2010ല്‍ രാജധാനി ജ്വല്ലറിയില്‍ നിന്ന് 23.5 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. ഇതില്‍ 15 കിലോ സ്വര്‍ണം ഇനിയും കണ്ടുകിട്ടാനുണ്ട്. രാജധാനി കവര്‍ച്ചാക്കേസില്‍ ഇനിയും വിചാരണ നടക്കാത്ത സാഹചര്യത്തില്‍ ജാമ്യത്തിലിറങ്ങി ആവിക്കരയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴായിരുന്നു ലത്തീഫ് കവര്‍ച്ച നടത്തിയത്. മഞ്ചേശ്വരം മച്ചംപാടി ഇസ്മായീല്‍ എന്ന പേരില്‍ ചെറുവത്തൂര്‍ വിജയ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്‌ളോറിലെ ആറു മുറികള്‍ വാടകയ്ക്ക് എടുപ്പിച്ചത് ലത്തീഫാണെന്ന് മുസ്തഫ പോലിസിനോട് സമ്മതിച്ചു. ഒരു സ്ത്രീയുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പിയാണ് മുസ്തഫ നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it