സിറിയ: കരസൈന്യത്തെ അയക്കില്ലെന്ന് ഒബാമ

വാഷിങ്ടണ്‍: സിറിയയില്‍ യുഎസ് കരസൈന്യത്തെ വിന്യസിക്കുമെന്ന റിപോര്‍ട്ടുകള്‍ പ്രസിഡന്റ് ബറാക് ഒബാമ തള്ളി. സൈനിക ഇടപെടല്‍കൊണ്ടു മാത്രം സിറിയന്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേനയെ അയക്കുന്നതും അസദ് ഭരണകൂടത്തെ പുറത്താക്കുന്നതും യുഎസിനെയും ബ്രിട്ടനെയും സംബന്ധിച്ച് അബദ്ധമാവുമെന്നും ഒബാമ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ത്രിദിന സന്ദര്‍ശനത്തിന് ബ്രിട്ടനിലെത്തിയതായിരുന്നു ഒബാമ.
താന്‍ പ്രസിഡന്റ് പദവിയില്‍ അവശേഷിക്കുന്ന ഒമ്പതുമാസത്തിനകം ഐഎസിനെ പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐഎസിനെ ഘട്ടംഘട്ടമായി തുരത്താന്‍ കഴിയും. നിരവധി പ്രശ്‌നങ്ങളാണ് സിറിയയെ കാര്‍ന്നുതിന്നുന്നത്. ഹൃദയം പിളര്‍ക്കുന്ന പരിതസ്ഥിതിയാണ് അവിടെയുള്ളത്.
സിറിയന്‍ പ്രശ്‌നത്തിന് ലളിതമായ പരിഹാരമുണ്ടെന്നു താന്‍ കരുതുന്നില്ല. റഖ ഉള്‍പ്പെടെയുള്ള ഐഎസ് അധീന മേഖലകളില്‍ വ്യോമാക്രമണം തുടരുമെന്നും ആ പ്രദേശങ്ങളെ ഒറ്റപ്പെടുത്തുമെന്നും ഒബാമ പറഞ്ഞു. സിറിയന്‍ പോരാട്ട സംഘങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യയും ഇറാനും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, യൂറോപ്യന്‍ യൂനിയനില്‍ തുടരണമോയെന്ന വിഷയത്തില്‍ ജൂണില്‍ നടക്കുന്ന ഹിതപരിശോധന പ്രതികൂലമായാല്‍ യുഎസുമായുള്ള വ്യാപാരകരാര്‍ പ്രാവര്‍ത്തികമാവാന്‍ 10 വര്‍ഷം വരെ വേണ്ടിവരുമെന്ന് ഒബാമ ബ്രിട്ടന് മുന്നറിയിപ്പു നല്‍കി.
ബ്രിട്ടീഷ് സന്ദര്‍ശനത്തിനു പിന്നാലെ ഒബാമ ജര്‍മനിയിലെത്തി. വിവാദ ടാന്‍സ്‌ലാന്റിക് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കരാറിനു പിന്തുണ ആര്‍ജിക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുകയാണ് ഒബാമയുടെ സന്ദര്‍ശന ലക്ഷ്യം.
Next Story

RELATED STORIES

Share it