സിപിഎം വോട്ട് സര്‍വേ നടത്തും

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം പുതുവര്‍ഷാരംഭ ദിനമായ ജനുവരി ഒന്നിന് വോട്ട് സര്‍വേ ആരംഭിക്കും. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന സര്‍വേയാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ നടക്കുക.
വോട്ട് സര്‍വേ നടത്തണമെന്ന നിര്‍ദേശവും അതിന് സ്വീകരിക്കേണ്ട മാര്‍ഗവും അടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി ഘടകങ്ങള്‍ക്ക് ലഭിച്ചു. ബ്രാഞ്ച് കമ്മിറ്റികള്‍ പഞ്ചായത്ത്- വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം. വാര്‍ഡിലെ എല്ലാ വീടുകളിലും കയറി പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുമായി നേരിട്ട് സംസാരിച്ചാണ് സര്‍വേക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കേണ്ടത്.
പത്തിന നിര്‍ദേശങ്ങളാണ് സര്‍വേക്ക് വേണ്ടി പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഇടതുപക്ഷത്തിനും യുഡിഎഫിനും ബിജെപിക്കും കിട്ടുന്ന വോട്ടുകള്‍, മലബാറില്‍ ലിഗിന് കിട്ടുന്ന വോട്ടുകള്‍, മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ സ്വാധീനം, നിലവിലുള്ള എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍, എസ്എന്‍ഡിപി- എസ്ഡിപിഐ- വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ സ്വാധീനം, യുഡിഎഫ് ഭരണത്തിന്റെ നേട്ട കോട്ടങ്ങള്‍, വോട്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. സര്‍വേ ഫലങ്ങള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് രണ്ടാഴ്ച്ചയ്ക്കകം ഏരിയാ കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റികള്‍ക്ക് കൈമാറണം. ജില്ലാ കമ്മിറ്റികള്‍ ഫലം വിലയിരുത്തി ഒരാഴ്ചകൊണ്ട് സംസ്ഥാന കമ്മിറ്റിക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അന്തിമ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക. സര്‍വേയ്ക്ക് വേണ്ടി പ്രത്യേക ഫോമുകളും പാര്‍ട്ടി കീഴ് ഘടകങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it