സിപിഎം നേതാവിന്റെ നാക്ക് മുറിക്കുമെന്ന് തൃണമൂല്‍ എംപി

കൊല്‍ക്കത്ത: സിപിഎം നേതാവ് ഗൗതം ദേബിന്റെ നാക്ക് അറുത്തുമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ഇദ്രിസ് അലി. സത്യസന്ധയായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ഗൗതം ദേവ് ഇനിയും മോശം പരാമര്‍ശം നടത്തിയാല്‍ നാവ് മുറിക്കുമെന്നാണ് ഇദ്രിസ് പറഞ്ഞത്.

ഞാനയാളുടെ മൂക്ക് മുറിക്കും. എല്ലുകളുമൊടിക്കും. അലിമുദ്ദീന്‍ തെരുവിലെ സിപിഎം ആസ്ഥാനത്തൊളിച്ചാലും ഞാനത് ചെയ്യും- അദ്ദേഹം പറഞ്ഞു. ശാരദ ചിറ്റ് ഫണ്ട് കേസില്‍ മമതയ്ക്ക് ജയിലില്‍ പോവേണ്ടി വരുമെന്ന് ദേബ് പറഞ്ഞതാണ് ഇദ്രിസിനെ പ്രകോപിപ്പിച്ചത്. 24 പര്‍ഗാനാസ് ജില്ലയിലെ ദാദ് പൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഇദ്രിസിന്റെ വിവാദ പരാമര്‍ശം.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍റോയിക്കൊപ്പം മുഖ്യമന്ത്രിക്കും ജയിലില്‍ പോവേണ്ടിവരുമെന്നാണ് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ സിപിഎം ഓഫിസില്‍ നടന്ന യോഗത്തില്‍ ഗൗതം ദേബ് പറഞ്ഞത് ഇദ്രിസിന്റെ പരാമര്‍ശം തൃണമൂല്‍ കോണ്‍ഗ്രസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പാര്‍ട്ടി അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടു.

ഇദ്രിസിന്റെ ഇത്തരം കാഴ്ചപ്പാടുകളോട് തൃണമൂല്‍ കോണ്‍ഗ്രസ്സിന് യോജിപ്പില്ലെന്നു പാര്‍ട്ടി ദേശീയ വക്താവ് ദെരക് ഒബ്രിയാന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നാണു മറ്റൊരു തൃണമൂല്‍ നേതാവ് പറഞ്ഞത്.ശാരദ തട്ടിപ്പ് കേസില്‍ മമതയെയും റോയിയെയും ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് സാള്‍ട്ട് ലേക്കിലെ സിബിഐ ഓഫിസ് 12ന് ഘെരാവോ ചെയ്യാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it