സിപിഎം നടത്തുന്നത് ഭീകരസംഘടനാ പ്രവര്‍ത്തനം: സുധീരന്‍

തിരുവനന്തപുരം: ഒരു രാഷ്ട്രീയ സംഘടനയെന്നതിലുപരി ഭീകരസംഘടനയുടെ പ്രവര്‍ത്തനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തലശ്ശേരിയില്‍ ദലിത് യുവതികളെ കൈക്കുഞ്ഞിനോടൊപ്പം ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലില്‍ അടച്ച പോലിസ് നടപടിയുടെ പിന്നിലെ ശക്തി സിപിഎം തന്നെയാണ്. സിപിഎമ്മിന്റെ പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും ആജ്ഞാനുവര്‍ത്തിയായി പോലിസ് അവിടെ പ്രവര്‍ത്തിച്ചു. പോലിസിന്റെ നടപടി കാട്ടുനീതിയാണ്. ഈ നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാരായി ചന്ദ്രശേഖരനെതിരേ മല്‍സരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന്റെ ബ്ലോക്ക് സെക്രട്ടറികൂടിയായ രാജനെതിരേ സിപിഎം വിദ്വേഷവും പകയും വച്ചുപുലര്‍ത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ തലശ്ശേരിയിലുണ്ടായ സംഭവം വ്യക്തമാക്കുന്നത്.
രാജന്റെ രണ്ടു പെണ്‍മക്കളായ അഖിലയും അഞ്ജനയും കടയിലേക്ക് പോയപ്പോള്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ആക്ഷേപിക്കുകയുമാണ് സിപിഎമ്മുകാര്‍ ചെയ്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കരുതെന്ന് അഭ്യര്‍ഥിച്ച് യുവതികള്‍ പാര്‍ട്ടി ഓഫിസിലെത്തി. പാര്‍ട്ടി ഓഫിസില്‍ ആസമയം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയും മറ്റു ക്രമിനല്‍ കേസുകളില്‍ പ്രതിയായ പലരുമുണ്ടായിരുന്നു. ഇവരെയെല്ലാം യുവതികള്‍ അടിച്ചുവീഴ്ത്തി അവശരാക്കിയെന്നാണ് പോലിസ് ഭാഷ്യം.
അവിശ്വസനീയമായ ഈ കെട്ടുകഥ മെനഞ്ഞെടുത്തത് സിപിഎം ആണ്. അത് പോലിസിനെക്കൊണ്ട് നടപ്പാക്കി. സിപിഎമ്മിനെതിരേ പ്രാദേശികമായി പോലും പ്രവര്‍ത്തിക്കുന്നതിന് ആര്‍ക്കും കഴിയില്ലെന്ന സന്ദേശം നല്‍കുന്നതിനാണ് ഇതിലൂടെ ശ്രമിച്ചത്. ഇത് ഒരുരീതിയിലും അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it