wayanad local

സഹജീവി സ്‌നേഹത്തിന് മാതൃകയായി സ്‌നേഹതീരം പദ്ധതി

കല്‍പ്പറ്റ: മാനവ മൈത്രിയുടെയും സഹജീവി സ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടക്കംകുറിച്ച 'സ്‌നേഹതീരം' പദ്ധതിയെന്നു ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍. സിഡബ്ല്യുസി ഹാളില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാഥബാല്യങ്ങള്‍ക്ക് വീടൊരുക്കാന്‍ ജനങ്ങള്‍ കാട്ടിയ താല്‍പര്യം മാതൃകാപരമാണ്. സ്വന്തം മക്കളോടൊപ്പം ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കാനും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കാനും കുറേ പേരെങ്കിലും തയ്യാറായാല്‍ അനാഥത്വം പേറുന്ന ബാല്യങ്ങള്‍ക്ക് പ്രോല്‍സാഹനമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനൊരു തുടക്കമെന്ന നിലയില്‍ എടപ്പെട്ടി ജീവന്‍ജ്യോതി ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ ഒരു ദിവസം ചെലവഴിക്കാനും അവര്‍ക്കായി സദ്യയൊരുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഡബ്ല്യുസിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌നേഹതീരം പദ്ധതിക്ക് അനുകൂലമായ പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായത്. ലഭിച്ച അപേക്ഷകളില്‍ നിന്ന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങള്‍ക്കാണ് 16 കുട്ടികളെ അവധിക്കാല സംരക്ഷണത്തിനായി നല്‍കിയത്. ഇവരില്‍ 10 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമാണ്. ആറിനും 18നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. സ്‌നേഹതീരം പദ്ധതിയില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് മീനങ്ങാടിയിലെ ജവഹര്‍ ബാലവികാസ് ഭവനിലോ സിഡബ്ല്യുസിയിലോ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. യോഗത്തില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സുരേഷ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്ട്രക്ടര്‍ ഉസ്മാന്‍, വയനാട് ചൈല്‍ഡ് ലൈനിനെ പ്രതിനിധീകരിച്ച് ലില്ലി, നീതിവേദിയിലെ ഫ്‌ളെയ്‌സി ജോസ്, ബാലഭവനുകളുടെ സൂപ്രണ്ടുമാര്‍, സിഡബ്ല്യുസി അംഗങ്ങള്‍ സംബന്ധിച്ചു.
സിഡബ്ല്യുസി മെംബര്‍മാരായ ടി ബി സുരേഷ്, ഡോ. ലക്ഷ്മണന്‍, ഡോ. ബെറ്റി ജോസ്, അഡ്വ. ബാലസുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it