Idukki local

സര്‍വീസ് നടത്താതെ ലോ ഫ്‌ളോര്‍ ബസ് വിശ്രമത്തില്‍; കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം

തൊടുപുഴ: മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരു മാസം മുന്‍പ് അനുവദിച്ച ജന്റം ലോ ഫ്‌ളോര്‍ ബസ് ഇപ്പോഴും ഡിപ്പോയുടെ ഒരു കോണില്‍ പൊടിപിടിച്ച് നശിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഈ ബസ് സര്‍വീസ് നടത്തിയിട്ടില്ല. ശബരിമല സീസണ്‍ കഴിഞ്ഞ് ജനുവരി 16നു മൂലമറ്റത്തേക്ക് അനുവദിച്ചതാണ് ഈ ജന്റം ബസ്.
ആദ്യ ദിവസങ്ങളില്‍ ബസിന്റെ ഡിസ്‌പ്ലേ ബോര്‍ഡ് (ഡെസ്റ്റിനേഷന്‍ ബോര്‍ഡ്) പ്രവര്‍ത്തനക്ഷമമല്ലെന്നും അത് ശരിയാക്കുന്നനായി പത്തനംതിട്ടയില്‍ നിന്നും ടെക്‌നീഷന്‍ വരണമെന്നുമായിരുന്നു മൂലമറ്റം യൂനിറ്റ് ഓഫിസില്‍ നിന്നും അറിയിച്ചത്.
എന്നാല്‍ ഈ ബസ്സിനൊപ്പം തൊടുപുഴ ഡിപ്പോക്ക് അനുവദിച്ച രണ്ട് ജന്റം ബസ്സുകള്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഓടാന്‍ തുടങ്ങിയിട്ടും മൂലമറ്റത്തിന്റെ ബസ് മാത്രം അനങ്ങിയില്ല. തൊടുപുഴയിലെ ബസ്സുകള്‍ക്കൊപ്പം ഡിസ്‌പ്ലേ ബോര്‍ഡ് ശരിയാക്കിയിട്ടും ഓടാത്തത് എന്താണ് എന്ന ചോദ്യത്തിന് മൂലമറ്റത്തെ ഓഫിസറുടെ മറുപടി ഇതുവരെ ഈ ബസിന്റെ പെര്‍മിറ്റ് ശരിയായിട്ടില്ല എന്നായിരുന്നു.
നോട്ടിഫൈഡ് റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് എപ്പോള്‍ വേണമെങ്കിലും ബസ്സുകള്‍ ഓടിക്കാമെന്നിരിക്കെ അതിന് തയ്യാറാകാത്ത യൂനിറ്റ് ഓഫിസറുടെ നടപടി ആക്ഷേപത്തിനിടയായിരിക്കുകയാണ്. സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദത്തിന്റെ ഫലമായാണു ലക്ഷങ്ങള്‍ വിലയുള്ള ഈ ബസ് ഇപ്പോഴും ഡിപ്പോയില്‍ തന്നെ വിശ്രമിക്കുന്നത് എന്നും ആരോപണമുണ്ട്.
എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേയ്ക്ക് സ്‌പെഷല്‍ സര്‍വീസ് നടത്തിയാല്‍ 15000 രൂപാ പ്രതിദിനം കലക്ഷന്‍ ലഭിക്കുന്നതാണ്. ഈ ഇനത്തില്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് നാലരലക്ഷം രൂപയാണ് ഈ ബസിന് ലഭിക്കേണ്ടിയിരുന്നത്.
Next Story

RELATED STORIES

Share it