സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ചാല്‍ ഉടന്‍ ആധാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് നല്‍കും. പ്രസവിച്ച ഉടന്‍ ആശുപത്രി അധികൃതര്‍ ഇനി അവരെ ആധാറില്‍ അംഗമാക്കും. ഇതിനായി സര്‍ക്കാരിനു കീഴിലുള്ള ആശുപത്രികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക ടാബുകള്‍ നല്‍കും. ആധാര്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങ ള്‍ സംബന്ധിച്ച് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പരിശീലനവും നല്‍കും.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ പദ്ധതികള്‍ കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മറ്റ് ആനുകൂല്യങ്ങള്‍ എളുപ്പത്തി ല്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡയറക്ടര്‍ ജനറല്‍ എ ബി പി പാണ്ഡ്യേ പറഞ്ഞു.
ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ഫോട്ടോഗ്രാഫും മറ്റു വ്യക്തിവിവരങ്ങളും നഴ്‌സുമാര്‍ ശേഖരിക്കും. മാതാപിതാക്കളില്‍ ഒരാളുടെ ബയോമെട്രിക് വിവരങ്ങളും ആശുപത്രി അധികൃതര്‍ ശേഖരിക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതാണ്.
ഫെബ്രുവരിയില്‍ ഹരിയാനയിലാണ് കുഞ്ഞുങ്ങളെ ആധാറില്‍ ചേര്‍ക്കുന്ന പദ്ധതി തുടങ്ങിയത്. സംസ്ഥാനത്ത് ഇതേവരെ 82,768 നവജാത ശിശുക്കള്‍ക്ക് നിലവില്‍ ആധാര്‍ കാര്‍ഡ് ഉണ്ട്.
ഈ മാസമാദ്യം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ദമ്പതികളുടെ കുഞ്ഞിനെ ജനിച്ച് 22 മിനിറ്റിനുള്ളില്‍ ആധാറില്‍ അംഗമാക്കിയിരുന്നു. ഇതിനു പുറമെ രാജ്യത്തെ അനാഥാലയങ്ങളിലും മറ്റും വസിക്കുന്ന കുട്ടികളെയും സര്‍ക്കാര്‍ ആധാറില്‍ ഉള്‍പ്പെടുത്തും.
രാജ്യത്ത് 18 വയസ്സ് തികഞ്ഞവരില്‍ 94 ശതമാനവും ആധാര്‍ കാര്‍ഡ് ഉള്ളവരാണ്. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ളവരില്‍ 67 ശതമാനവും അഞ്ചിനു താഴെയുള്ളവരില്‍ 20 ശതമാനവും പേര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ട്.
Next Story

RELATED STORIES

Share it