സഞ്ജയ് ദത്ത് ഇന്ന് മോചിതനാവും

പൂനെ: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് യെര്‍വാദ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇന്ന് ജയിലില്‍ നിന്നിറങ്ങും.
2013 മെയിലാണ് അദ്ദേഹത്തെ ജയിലിലടച്ചത്. മുംബൈ ബോംബ് സ്‌ഫോടന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയിലെത്തിയ ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും കൂട്ടത്തില്‍പ്പെട്ട എകെ റൈഫിള്‍ കൈവശം വച്ചതിന് 1993 ഏപ്രില്‍ 19നാണ് സഞ്ജയ്ദത്തിനെ പോലിസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ വേളയില്‍ 18 മാസക്കാലം ഇദ്ദേഹം ജയിലില്‍ കിടന്നു. 2007 ജൂലൈ 31ന് ടാഡ കോടതി അദ്ദേഹത്തിന് 6 വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചെങ്കിലും സുപ്രിം കോടതി ശിക്ഷ അഞ്ചു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.
42 മാസത്തെ ജയില്‍വാസത്തിനിടയില്‍ രണ്ടുതവണയായി അദ്ദേഹത്തിന് 120 ദിവസം പരോള്‍ അനുവദിച്ചിരുന്നു. ജയിലില്‍ നടന് പ്രത്യേക പരിഗണന നല്‍കിയിരുന്നില്ലെന്നും സാധാരണ തടവുകാരന് നിയമപ്രകാരം നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും ജയില്‍ സൂപ്രണ്ട് യു ടി പവാര്‍ പറഞ്ഞു.
ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് ദത്തിന് ശിക്ഷാ കാലയളവില്‍ അധികൃതര്‍ ഇളവ് നല്‍കിയിരുന്നു. ഇന്നു രാവിലെ 10നാണ് സഞ്ജയ് ദത്ത് ജയിലില്‍നിന്നിറങ്ങുന്നത്.അതേസമയം സഞ്ജയ് ദത്തിനെ മോചിപ്പിക്കാന്‍ ശിക്ഷയില്‍ ഇളവു വരുത്തിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ പ്രദീപ് ദലേഷ്‌കര്‍ ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചു. ദത്തിന്റെ ശിക്ഷ ഇളവു ചെയ്ത നടപടി നിയമ വിരുദ്ധമാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it