സംസ്ഥാനത്ത് ട്രോളിങ് നിരോധനം 15 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം 15 മുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെ 47 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ തീരുമാനമായത്. ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ചര്‍ച്ച ചെയ്യാന്‍ ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്.
മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ് എന്നിവ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ 5 വര്‍ഷം കടലില്‍ ഉണ്ടായ അപകടങ്ങള്‍ പരിശോധിച്ച് ഉടന്‍ സഹായം നല്‍കാന്‍ നടപടിയെടുക്കും. കടലില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 15 ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് ട്രോളിങ് നിരോധനക്കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്. കൂടുതല്‍ ബോട്ടുകള്‍ ആവശ്യമായി വന്നാല്‍ വാടകയ്‌ക്കെടുക്കാനും ഏറ്റവും കാര്യക്ഷമമായി കടലിലെ രക്ഷാപ്രവര്‍ത്തനം നടത്താനും മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
12നകം എല്ലാ തീരദേശ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ട്രോളിങ് നിരോധന മുന്നൊരുക്കങ്ങള്‍ നടത്തണം.
ട്രോളിങ് നിരോധന കാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സഹായത്തിന്റെ ആദ്യഗഡു ഈമാസത്തില്‍ തന്നെ വിതരണം ചെയ്യും. അര്‍ഹരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സമയബന്ധിതമായി നല്‍കുന്നതിന് സിവില്‍ സപ്ലൈസ്, ഫിഷറീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിരോധന കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും കളര്‍ കോഡ് നിര്‍ബന്ധമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 61 ദിവസത്തെ ട്രോളിങ് നിരോധനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മല്‍സ്യത്തൊഴിലാളികള്‍ നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിക്കണമെന്നും മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന 47 ദിവസത്തെ ട്രോളിങ് നിരോധനവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. സെക്രേട്ടറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട തൊഴിലാളി നേതാക്കള്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it