സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ 6,026 കുട്ടികളെ കാണാതായി; കാണാതായവരില്‍ പകുതിയിലധികവും പെണ്‍കുട്ടികള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 6,026 കുട്ടികള്‍. 2011 മുതല്‍ 2015 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാണാതാവുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അപ്രത്യക്ഷരാവുന്നതില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 3,311 പെണ്‍കുട്ടികളാണ് ഈ കാലയളവില്‍ കാണാതായത്. 2,715 ആ ണ്‍കുട്ടികളും കാണാതായവരുടെ പട്ടികയിലുണ്ട്.
2015ല്‍ മാത്രം 1,598 കുട്ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കാണാതായത്. 809 ആണ്‍കുട്ടികളെയും 798 പെണ്‍കുട്ടികളെയുമാണ് കഴിഞ്ഞ വര്‍ഷം കാണാതായത്. തിരുവനന്തപുരത്തുനിന്നാണ് ഏറ്റവും അധികം കുട്ടികളെ കാണാതായത്. 242 കുട്ടികളാണ് തലസ്ഥാന ജില്ലയില്‍നിന്ന് അപ്രത്യക്ഷരായത്. 124 പെണ്‍കുട്ടികളും 118 ആണ്‍കുട്ടികളും ഇതില്‍പ്പെടും. മലപ്പുറമാണ് കുട്ടികളെ കാണാതായതില്‍ മുന്നിട്ടു നില്‍ക്കുന്ന രണ്ടാമത്തെ ജില്ല. 201 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം മലപ്പുറത്തുനിന്നു കാണാതായത്. 112 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളും ഇതില്‍പ്പെടും.
കൊല്ലം ജില്ലയില്‍നിന്നു 86 ആണ്‍കുട്ടികളും 74 പെണ്‍കുട്ടികളും ഉള്‍പ്പെടെ 160 കുട്ടികളെയാണ് കാണാതായത്. 77 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളും ഉള്‍പ്പെടെ 147 കുട്ടികളാണ് തൃശൂര്‍ ജില്ലയില്‍നിന്ന് കാണാതായത്. കോഴിക്കോട്ടുനിന്ന് അപ്രത്യക്ഷരായത് 138 കുട്ടികളാണ്. ഇവരില്‍ 84 പേര്‍ ആണ്‍കുട്ടികളും 54 പേര്‍ പെണ്‍കുട്ടികളുമാണ്.
എറണാകുളം ജില്ലയില്‍നിന്ന് കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. 64 ആ ണ്‍കുട്ടികളും 66 പെണ്‍കുട്ടികളും ഉള്‍പ്പെടെ 130 കുട്ടികളാണ് എറണാകുളത്തു കാണാതായത്. പത്തനംതിട്ടയില്‍ 63 പേരെ കാണാതായതില്‍ 33 പേര്‍ പെ ണ്‍കുട്ടികളും 30 പേര്‍ ആണ്‍കുട്ടികളുമാണ്. ആലപ്പുഴ ജില്ലയാണ് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത മറ്റൊരിടം. ഇവിടെ 66 പെണ്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കാണാതായത്.
50 ആ ണ്‍കുട്ടികളെയും ചേര്‍ത്ത് ആകെ 116 പേര്‍ ആലപ്പുഴയില്‍ കാണാതായിട്ടുണ്ട്. 60 പെണ്‍കുട്ടികളും 43 ആണ്‍കുട്ടികളും ഉള്‍പ്പെടെ 103 പേരാണ് പാലക്കാട്ടുനിന്ന് കാണാതായത്. വയനാട് 69 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാണാതായവരില്‍ 43 പേര്‍ പെണ്‍കുട്ടികളും 26 പേര്‍ ആണ്‍കുട്ടികളുമാണ്. 46 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പെടെ 78 കുട്ടികളാണ് കണ്ണൂര്‍ ജില്ലയില്‍നിന്നു കാണാതായത്.
കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 44 കുട്ടികളാണ് ഇവിടെ കാണാതായത്. ഇവരില്‍ 22 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവയ്ക്കു പുറമെ റെയില്‍വേയില്‍ ഒരു കേസും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2011ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെക്കാള്‍ ഇരട്ടിയലധികമാണ് 2015ല്‍ ഉള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമീണ മേഖലകളില്‍നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതാവുന്നെതന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it