സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടിയിലധികം

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം 1,55,389.33 കോടിയായി ഉയര്‍ന്നതായി ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പി ഉണ്ണിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2011 മാര്‍ച്ചില്‍ ഇത് 73,655 കോടിയായിരുന്നു. സംസ്ഥാനത്തിന്റെ അടിയന്തരബാധ്യത 5,965 കോടി രൂപയാണ്. പെന്‍ഷന്‍ കുടിശ്ശിക 1,000 കോടിയും വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ള ബില്ല് 2,000 കോടിയും കരാറുകാര്‍ക്ക് 1,600 കോടിയും കൊടുത്തുതീര്‍ക്കാനുണ്ടെന്ന് ടി വി ഇബ്രാഹിമിനെ ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് റവന്യൂ കുടിശ്ശിക ഇനത്തില്‍ 12,608 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സി ദിവാകരന്റെ ചോദ്യത്തിന് ധനമന്ത്രി മറുപടി നല്‍കി. ഇതില്‍ 7,695 കോടി രൂപ തര്‍ക്കത്തിലാണ്. ബാക്കിയുള്ള തുക ഊര്‍ജിത റവന്യൂ റിക്കവറിയിലൂടെ പിരിച്ചെടുക്കും. വാളയാര്‍ ചെക്‌പോസ്റ്റിനെ പൂര്‍ണമായും അഴിമതി മുക്തമാക്കും. അഴിമതിക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പ്രധാന ചെക്‌പോസ്റ്റുകള്‍ ആധുനികവല്‍ക്കരിച്ച് പരിശോധന വേഗത്തിലാക്കും. നികുതിചോര്‍ച്ച തടയുന്നതിന് വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കും. ഉപഭോക്താക്കള്‍ ബില്ല് ചോദിച്ചുവാങ്ങുന്നതിനെ പ്രോല്‍സാഹിപ്പിക്കാനായി ലക്കി ടാക്‌സ് പദ്ധതി നവീകരിക്കും. നറുക്കെടുപ്പിനായി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബില്ല് അയക്കാന്‍ മൊബൈല്‍ ആപ്പ് സജ്ജമാക്കും. നികുതി വരുമാനം 20 മുതല്‍ 25 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കടം ഇരട്ടിയിലധികമായി വര്‍ധിച്ചു.
ഭാവിയെപോലും നോക്കാതെ കടം വാങ്ങുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ വര്‍ഷം ധനക്കമ്മി 17,000 കോടിയായി ഉയര്‍ന്നേക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it