wayanad local

വോട്ടിന്റെ കണക്കില്‍ യുഡിഎഫ് മുന്നില്‍

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലുമായി പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുക്കുമ്പോള്‍ യുഡിഎഫ് ഒരു പണത്തൂക്കം മുന്നില്‍. 4,01,709 വോട്ടാണ് ജില്ലാ പഞ്ചായത്തിലേക്ക് പോള്‍ ചെയ്തത്.
ഇതില്‍ 43.46 ശതമാനം (1,74,604) വോട്ട് യുഡിഎഫിന് ലഭിച്ചു. 40.34 ശതമാനം (1,62,0 57) വോട്ടാണ് എല്‍ഡിഎഫിന് നേടാനായത്. ബിജെപിക്ക് 14.98 ശതമാനം (60,178) വോട്ട് കിട്ടി. 3.12 ശതമാനമാണ് യുഡിഎഫ്-എല്‍ഡിഎഫ് വോട്ട് അന്തരം.
2010ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 4,20,529 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ 49.25 ശതമാനം (2,07,122) യുഡിഎഫിനും 38.44 ശതമാനം (1,61,669) എല്‍ഡിഎഫിനും 5.43 ശതമാനം (22,816) ബിജെപിക്കും ലഭിച്ചു. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി യുഡിഎഫ് വോട്ടില്‍ 5.79 ശതമാനം കുറവാണ് ഉണ്ടായത്. എല്‍ഡിഎഫിന് ലഭിച്ച വോട്ടില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ബിജെപി വോട്ടില്‍ 9.55 ശതമാനം വര്‍ധിച്ചു. അഞ്ചു വര്‍ഷം മുമ്പത്തെ തിരഞ്ഞടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളില്‍ മൂന്നെണ്ണമാണ് എല്‍ഡിഎഫിന് കിട്ടിയത്. ഇക്കുറി അഞ്ചു ഡിവിഷനുകളിലാണ് ഇടതു മുന്നണിക്ക് ജയം. തിരുനെല്ലി, അമ്പലവയല്‍, പൊഴുതന, മീനങ്ങാടി, ചീരാല്‍ ഡിവിഷനുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. തവിഞ്ഞാല്‍, പനമരം, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, കണിയാമ്പറ്റ, തോമാട്ടുചാല്‍, മുട്ടില്‍, മേപ്പാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട, എടവക ഡിവിഷനുകളാണ് യുഡിഎഫിന്.
മുസ്‌ലിം ലീഗ് ടിക്കറ്റില്‍ കണിയാമ്പറ്റ ഡിവിഷനില്‍ മല്‍സരിച്ച പി ഇസ്മായിലിനാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചവരില്‍ ഏറ്റവും കുടൂതല്‍ ഭൂരിപക്ഷം. 3,775 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിന്. ഡിവിഷനിലേക്ക് പോള്‍ ചെയ്തതില്‍ 11,840 വോട്ട് കോണി അടയാളത്തില്‍ പതിഞ്ഞു. തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ ഇ പി ഫിലിപ്പുകുട്ടിക്ക് 8,065 വോട്ട് ലഭിച്ചു. ഈ ഡിവിഷനില്‍ ജനവിധി നേടിയ ബിജെപി ജില്ലാ പ്രസിഡന്റ് കെ സദാനന്ദന്‍ 3,942 വോട്ട് നേടി.
പുല്‍പ്പള്ളി പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച അഡ്വ. ഒ ആര്‍ രഘുവിന്റേതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-80 വോട്ട്. പോള്‍ ചെയ്തതില്‍ 9,196 വോട്ട് രഘു നേടി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സിപിഐയിലെ അനീഷ് ഭാസ്‌കരന് 9,116 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി തമ്പി കണ്ടാമല 4,756 വോട്ട് നേടി.
2010നെ അപേക്ഷിച്ച് യുഡിഎഫിനുണ്ടായ വോട്ട് നഷ്ടത്തിനു ജില്ലയില്‍ ബിജെപി നേടിയ വളര്‍ച്ചയാണ് കാരണമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടത്, വലത് മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്ന ഡിവിഷനുകളില്‍ യുഡിഎഫിനു ലഭിച്ചിരുന്ന വോട്ടുകളാണ് ഇക്കുറി ബിജെപിക്ക് കിട്ടിയതിലേറെ.
Next Story

RELATED STORIES

Share it