thrissur local

വൈദ്യുതി മുടക്കം പതിവ്: ചെറുമിന്നലിലും മാള 66 കെവി സബ് സ്‌റ്റേഷനിലെ ഫീഡറുകള്‍ ഡ്രിപ്പാവുന്നു

മാള: ഇടിമിന്നലോ കാറ്റോ ചെറുമഴയോ ഉണ്ടായാല്‍ മാള 66 കെ വി സബ്ബ് സ്‌റ്റേഷനില്‍ നിന്നുമുള്ള ആറ് ഫീഡറുകളില്‍ അഞ്ചും ഡ്രിപ്പാകുന്നത് പതിവാകുന്നു. ഇന്നലെ വൈകീട്ട് ആറേകാലോടെ ഒരു ഇടിമിന്നലുണ്ടായതോടെ ഒന്നിനു പിറകെ ഒന്നായി ഫീഡറുകളെല്ലാം ഡ്രിപ്പായി.
വാട്ടര്‍ അതോറിറ്റിയുടെ വൈന്തലയിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള ഫീഡറൊഴികെയുള്ളവയെല്ലാം ഡ്രിപ്പായി. ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള ലൈന്‍ എ ബി സി ലൈനായതിനാലാണ് ആ ഫീഡര്‍ ഡ്രിപ്പാകാതിരുന്നത്. മറ്റു ഫീഡറുകളായ മാള, നെയ്തക്കുടി, പുത്തന്‍വേലിക്കര, കുഴൂര്‍, അന്നമനട എന്നിവയെല്ലാം പരമ്പരാഗതമായുള്ള സാധാരണ കേബിളുകളാണ്. എവിടെയെങ്കിലും ഒരു ഓല മടല്‍ വീണാലോ മരക്കൊമ്പ് വീണാലോ ആ ഫീഡറുകളുടനെ ഡ്രിപ്പാകും.
അത്ര ശക്തമല്ലാത്ത ഇടിമിന്നല്‍ പോലുമുണ്ടായാലും ഫീഡറുകള്‍ ഡ്രിപ്പാവുന്നു. ഓരോ 11 കെ വി ലൈനുകളിലുമുള്ള പിന്നുകളില്‍ ഏതെങ്കിലും പിന്ന് പഞ്ചറാകുന്നതാണ് കാരണം. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ടോ പിറ്റേ ദിവസമോ ആയിരിക്കും ലൈന്‍ ശരിയാക്കി ഫീഡറിലൂടെ വൈദ്യുതി വിതരണം നടക്കൂ. ലൈന്‍ ചാര്‍ജ്ജ് ചെയ്ത് ഏത് പിന്നാണ് പോയതെന്ന് കണ്ടെത്തി ശരിയാക്കിയാലേ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യാനാകൂ.
വൈദ്യുതി ഇല്ലാതാകുന്നതോടെ വളരെയേറെ ദുരിതമാണ് ജനം അനുഭവിക്കേണ്ടി വരുന്നത്. ഇന്നലെ തന്നെ വൈകീട്ട് പോയ വൈദ്യുതി രാത്രി ഏറെ വൈകിയിട്ടും പുന:സ്ഥാപിക്കപ്പെട്ടില്ല. വൈദ്യുതി പോയതിനെക്കുറിച്ചും മറ്റും ചോദിച്ചറിയാനായി അതാത് സെക്ഷന്‍ ഓഫിസുകളിലേക്ക് വിളിച്ചവരോട് ജീവനക്കാര്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
സാധാരണ ലൈനിനു പകരം എ ബി സി ലൈനാക്കിയാല്‍ ദുരിതത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it