wayanad local

വെള്ളമുണ്ട സെക്ഷന്‍ ഓഫിസ് വിഭജിച്ചു; കോറോത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫിസ്

മാനന്തവാടി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴില്‍ വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ച് തൊണ്ടര്‍നാട് കോറോം ആസ്ഥാനമായി പുതിയ സെക്ഷന്‍ ഓഫിസും സബ് എന്‍ജിനീയര്‍ ഓഫിസും അനുവദിച്ചതായി മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
ഇതുസംബന്ധിച്ച ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കെഎസ്ഇബി ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ കോറോത്ത് മാത്രമാണ് പുതിയ സെക്ഷന്‍ ഓഫിസ് ഉള്ളത്. കേരളത്തില്‍ 30 പുതിയ സെക്ഷന്‍ ഓഫിസുകള്‍ ആരംഭിക്കാനാണ് കെഎസ്ഇ ബിയുടെ തീരുമാനം. മാനന്തവാടി ഇലക്ട്രിക്കല്‍ ഡിവിഷനുകീഴിലെ ഏറ്റവും വലിയ സെക്ഷന്‍ ഓഫിസാണ് വെള്ളമുണ്ട. 197 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 18256 ഉപഭോക്താക്കളാണ് ഉള്ളത്. 120 കിലോമീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനും 663 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനും 93 ട്രാന്‍സ്‌ഫോര്‍മറുകളും ഈ സെക്ഷനില്‍ ഉണ്ട്.
തവിഞ്ഞാല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളെയും മാനന്തവാടി സെക്ഷനു കീഴിലെ ചില പ്രദേശങ്ങളെയും വെള്ളമുണ്ട സെക്ഷനു കീഴിലെ തൊണ്ടര്‍നാട് പ്രദേശത്തെയും ഉള്‍പ്പെടുത്തിയാണ് പുതിയ സെക്ഷന്‍ വരുന്നത്.
72 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ഏകദേശം 12600 ഉപഭോക്താക്കളായിരിക്കും പുതിയതായി അനുവദിച്ച കോറോം സെക്ഷനു കീഴില്‍ ഉണ്ടാവുക. സ്ഥലസൗകര്യത്തിന്റെ ലഭ്യത അനുസരിച്ച് സെക്ഷന്‍ ഓഫിസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് കെഎസ്ഇബി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പ് സെക്ഷന്‍ ആരംഭിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവധി ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ 9000ത്തോളം പേര്‍ 20 കിലോമീറ്റര്‍ അകലെയുള്ള ഓഫിസുമായാണ് ഇപ്പോള്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഇവിടങ്ങളില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് കോറോം ആസ്ഥാനമായി സെക്ഷന്‍ ഓഫിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തും പൊതുജനങ്ങളും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.
നിയോജകമണ്ഡലം എം.എല്‍എകൂടിയായ മന്ത്രി പി കെ ജയലക്ഷ്മിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സെക്ഷന്‍ ഓഫിസ് അനുവദിച്ചിട്ടുള്ളത്.
മന്ത്രിയുടെ വിവാഹ ദിവസം വീട്ടിലെത്തിയ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പുതിയ സെക്ഷന്‍ ഓഫിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചുവപ്പ് നാടകളില്‍ കുരുങ്ങി അന്തിമ ഉത്തരവിന് ഒമ്പത് മാസം കാത്തിരിക്കേണ്ടിവന്നു.
Next Story

RELATED STORIES

Share it