ernakulam local

വൃദ്ധയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലിസ് പിടികൂടി

വൈപ്പിന്‍: അറുപത്തിയേഴുകാരിയെ തെറ്റിദ്ധരിപ്പിച്ച് കളമശ്ശേരിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ ഞാറക്കല്‍ പോലിസ് അറസ്റ്റ്‌ചെയ്തു. ഞാറക്കല്‍ ആറാട്ടുവഴി ഭാഗത്ത് മണപ്പുറത്ത് ആനന്ദന്‍ (37) ആണ് അറസ്റ്റിലായത്.
ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവിനെ അസുഖം കൂടുതലായതിനാല്‍ എറണാകുളത്തേക്ക് കൊണ്ടുപോയെന്ന് വൃദ്ധയെ തെറ്റിദ്ധരിപ്പിച്ച യുവാവ്, ഇവരെ എറണാകുളത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഞാറക്കലില്‍ നിന്നും ബസില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
എറണാകുളം ജനറലാശുപത്രിയില്‍ എത്തിയപ്പോള്‍ ആള്‍ അവിടെ എത്തിയിട്ടില്ലെന്ന് പറഞ്ഞ് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് പോയി.
അവിടെയും ആളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ തിരിച്ചുപോവാനായി ആശുപത്രിക്കടുത്തുള്ള മറ്റൊരു വഴിയിലൂടെ പ്രതി വൃദ്ധയെ കൊണ്ടുപോവുകയും കുറ്റിക്കാടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഞാറക്കല്‍ സിഐ സി ആര്‍ രാജു പറഞ്ഞു. ബലാല്‍സംഗത്തിനുശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.
ഏറെനേരം ബോധരഹിതയായി കഴിഞ്ഞ വൃദ്ധ റോഡിലെത്തി അതുവഴിപോയവരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വൃദ്ധയെ കളമശ്ശേരി പോലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാത്രി തന്നെ കളമശ്ശേരി പോലിസ് ഞാറക്കല്‍ പോലിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഞാറക്കല്‍ പോലിസ് വൃദ്ധയെ ഞാറക്കലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് പ്രതിക്കുവേണ്ടി തെരച്ചില്‍ നടത്തി.
എറണാകുളം, കളമശ്ശേരി ആശുപത്രികളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് വൃദ്ധക്കൊപ്പം കണ്ടെത്തിയ യുവാവിനെക്കുറിച്ച് പലരോടായി അന്വേഷിച്ച് തിരിച്ചറിയുകയും രാവിലെ തന്നെ വീടിനടുത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സിഐ സി ആര്‍ രാജുവിനെ കൂടാതെ എസ്‌ഐ ആര്‍ രഗീഷ് കുമാര്‍, എ എസ് ഐ മാരായ ജോണ്‍സണ്‍, ഭഗവല്‍ദാസ്, സി പി ഒ മാരായ രാജേഷ്, ജയരാജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it