ernakulam local

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

ആലുവ: വീട്ടമ്മയെ ഭര്‍തൃ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. കരുമാല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പൂതപ്പാടം വീട്ടില്‍ മുന്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന കെ എ രവിയുടെ ഭാര്യ രാധിക (റുഖിയ-45) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപ്രതീക്ഷിതമായ കൊലപാതകം. ഭര്‍ത്താവിന്റെ സഹോദരന്‍ മധു (38) ആണ് രാധികയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്നിനടിമയായ പ്രതി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ട രവി അനുജനെ ഭക്ഷണം നല്‍കുന്നതിനായിട്ടാണ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
രാധികയാവട്ടെ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് വീട്ടിലെ അടുക്കളയിലെത്തി വാക്കത്തിയെടുത്ത് രാധികയുടെ കഴുത്തില്‍ വെട്ടിയത്. ആഴത്തില്‍ മുറിവേറ്റ രാധിക വീഴുന്നതടക്കം കണ്ടുനിന്ന പ്രതി, സംഭവം അറിഞ്ഞ് പോലിസ് എത്തുമ്പോഴും ഈ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു. പോലിസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇയാള്‍ക്ക് യാതൊരു ഭാവമാറ്റവും കണ്ടിരുന്നില്ല.
മയക്കുമരുന്നിന് അടിമയായ മധുവിനെ ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ സഹോദരന്‍ രവി അടക്കമുള്ളവര്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് രവിയുടെ കുടുംബത്തെ തന്നെ തകര്‍ത്ത ദുരന്തം കടന്നുവന്നത്. വെളിയത്തുനാട് മാമ്പ്രയിലാണ് കൊല്ലപ്പെട്ട രാധികയുടെ കുടുംബം താമസിക്കുന്നത്. വീട്ടമ്മ കൊല്ലപ്പെട്ടതറിഞ്ഞ് നിരവധി നാട്ടുകാരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. രാധികയെ എത്തിച്ച സ്വകാര്യ ആശുപത്രിയുടെ മുമ്പിലും വന്‍ ജനക്കൂട്ടമായിരുന്നു എത്തിയിരുന്നത്.
മൃതദേഹം ഇന്നലെ വൈകീട്ട് 6 മണിയോടെ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story

RELATED STORIES

Share it