Districts

വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് പ്രകടനം; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് പ്രകടനം നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ച് രണ്ടാംസ്ഥാനത്തെത്തിയ എസ്ഡിപിഐ സ്ഥാനാര്‍ഥിയെയാണ് പ്രതീകാത്മകമായി അവഹേളിച്ചത്.
യുവാവിനെ പര്‍ദ ധരിപ്പിച്ചശേഷം മുസ്‌ലിംലീഗ് മടക്കര ശാഖാ കമ്മിറ്റി ഓഫിസായ സി എച്ച് സൗധത്തിനു മുന്നില്‍ വച്ച് കയറിപ്പിടിക്കുകയും ലൈംഗികചേഷ്ട കാണിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. നിരവധി കുട്ടികളുടെ മുന്നില്‍ വച്ചാണ് ആഭാസം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതിസ്ഥാനത്തുള്ളവരെയെല്ലാം സസ്‌പെന്‍ഡ് ചെയ്തതായി ലീഗ് ശാഖാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
അപമാനത്തിനിരയായ എസ്ഡിപിഐ സ്ഥാനാര്‍ഥിയും ബന്ധുക്കളും പാര്‍ട്ടി നേതൃത്വവും ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് ചീഫ്, വനിതാ കമ്മീഷന്‍, വനിതാ സെല്‍, കണ്ണപുരം പോലിസ് എന്നിവര്‍ക്കു പരാതി നല്‍കി. മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി ഫാക്‌സ് ചെയ്തിട്ടുണ്ട്. കലക്ടറുടെയും ജില്ലാ പോലിസ് മേധാവിയുടേയും നിര്‍ദേശപ്രകാരം കണ്ണപുരം പോലിസാണ് ഐപിസി 509, 149 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
മഹല്ല് പ്രസിഡന്റ് കൂടിയായ മുസ്‌ലിംലീഗ് മടക്കര ശാഖ ഖജാഞ്ചി മുഹമ്മദ് കുഞ്ഞി, ഒ കെ മൊയ്തീന്‍, പി വി സക്കറിയ, തക്കാല ഹംസ, തോലന്‍ ഷബീര്‍, അവറാന്‍ സക്കറിയ, ടി എം വി നിസാര്‍, ഇട്ടമ്മല്‍ മഹ്‌റൂഫ്, പടപ്പയില്‍ റഫീഖ്, പി പി നൗഷാദ്, കൊവ്വമ്മല്‍ ഇസ്മാഈല്‍, ഇട്ടമ്മല്‍ സജീര്‍, ഇട്ടമ്മല്‍ റാസിഖ്, വളപ്പില്‍ സലീം തുടങ്ങിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.
ലിഗ് പ്രവര്‍ത്തകരുടെ നടപടിക്കെതിരേ വിവിധ മത-സാമൂഹിക-സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്ഡിപിഐ, എസ്ഡിപിഐ വനിതാ വിങ്, സിപിഎം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it