വനവല്‍ക്കരണവുംഭക്ഷ്യക്ഷാമവും സര്‍ക്കാര്‍ അവഗണിക്കരുത്: ഹൈക്കോടതി

കൊച്ചി: ഭക്ഷ്യക്ഷാമവും വനവല്‍ക്കരണവും അവഗണിക്കാതെ വേണം സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കാനെന്ന് ഹൈക്കോടതി. വിപണിയുടെ ആവശ്യകത അനുസരിച്ച് ഭൂമി പതിച്ചുനല്‍കുന്നതിന് നയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പൊതുതാല്‍പര്യം കണക്കിലെടുക്കണമെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്താവണം നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്്താഖ് വിലയിരുത്തി. പാട്ട ഭൂമിയില്‍ ക്രഷറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് കോടതി നടപടി. ഐക്യരാഷ്ട്രസഭയുടെ 64ാം വാര്‍ഷിക റിപോര്‍ട്ടനുസരിച്ച് 2050ഓടെ ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നും ഭക്ഷ്യ ഉല്‍പാദനം ഇരട്ടിയാക്കേണ്ടിവരുമെന്നും വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കാലാവസ്ഥയിലും താപനിലയിലുമുള്ള വന്‍ വ്യതിയാനം കാര്‍ഷികോല്‍പാദനത്തില്‍ ഇടിവുണ്ടാവാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പാദനവും വനവല്‍ക്കരണവും ഉറപ്പാക്കിയുള്ള നയങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന് കോടതി പറഞ്ഞു. അല്ലാത്തപക്ഷം വരുംതലമുറ ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. കാര്‍ഷിക ഭൂമിയില്‍ ഖനന പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നത് പൊതുതാല്‍പര്യത്തിന് യോജിച്ചതാണോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. കാര്‍ഷിക പ്രവൃത്തി പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഭൂപതിവുനിയമം ലക്ഷ്യംവയ്ക്കുന്നത്. ഭൂമി പതിച്ചുനല്‍കുന്നതിനുള്ള വ്യവസ്ഥ തന്നെ കൃഷി ഉദ്ദേശ്യം വച്ചാണ്. സര്‍ക്കാരിന്റെ നയം തീരുമാനിക്കാന്‍ കോടതിക്ക് കഴിയില്ലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ കോടതിക്ക് അവകാശമുണ്ട്. പാട്ടഭൂമിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കും ക്വാറി ക്രഷര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും അനുമതി നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ 2015 നവംബര്‍ 11ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സിഗിംള്‍ ബെഞ്ച് നടപടി.
Next Story

RELATED STORIES

Share it