Kottayam Local

വണ്ടന്‍മേട് അപകടം: മരണത്തിലും വേര്‍പിരിയാത്ത അമ്മയ്ക്കും മകനും അന്ത്യവിശ്രമവും ഒന്നിച്ച്

കുമളി: വാഹനാപകടത്തില്‍ മരിച്ച അമ്മയ്ക്കും മകനും അമ്മയ്ക്കും മകനും ഒരേകല്ലറയില്‍ അന്ത്യവിശ്രമം. ചക്കുപള്ളം ആറാംമൈല്‍ ഉതിന്താനത്ത് മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-60), മകന്‍ സന്തോഷ് (38) എന്നിവരാണ് തിങ്കളാഴ്ച വണ്ടന്‍മേട്ടിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സന്തോഷിന്റെ ഭാര്യ ഷിജി (36), മക്കളായ ക്രിസ്‌റ്റോ (മൂന്ന്), പ്രാര്‍ഥന (മൂന്ന്), സഹോദരീ പുത്രി മഞ്ജു (18) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ എട്ടോടെയാണ് കുങ്കിരിപ്പെട്ടിയിലെ കുടുംബ വീട്ടില്‍ എത്തിച്ചത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചു കൂടിയിരുന്നത്. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹങ്ങള്‍ ആറാംമൈല്‍ കാര്‍മ്മലമാതാ പള്ളിയിലേയ്ക്ക് എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് വിലാപ യാത്രയില്‍ പങ്കെടുത്തത്. കാര്‍മ്മലമാതാ പള്ളിയിലെത്തിച്ച മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഷിജിയേയും മക്കളേയും ആംബുലന്‍സിലാണ് സംസ്‌കാര ചടങ്ങി ല്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത്. ഭര്‍ത്താവിന് യാത്രമൊഴിയേകാന്‍ വീല്‍ചെയറിലാണ് ഷിജിയെ മൃതദേഹത്തിനരികില്‍ കൊണ്ടുവന്നത്. മുഖത്തേറ്റ പരുക്കുമൂലം പൊട്ടിക്കരയാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇവര്‍.സമീപ മേഖലകളിലെ പള്ളികളില്‍ നിന്നുള്ള 12 ലധികം വൈദികരുടെ നേതൃത്വത്തിലാണ് സംസ്‌കാര ശുശ്രൂഷ നടന്നത്. ഒടുവില്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി അമ്മയ്ക്കും മകനും ഒരേ കല്ലറയില്‍ അന്ത്യവിശ്രമമൊരുക്കി. ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it