ലിവര്‍പൂളിന് നാടകീയ തോല്‍വി

ലണ്ടന്‍: ഏഴ് തവണ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ അട്ടിമറിച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുനൈറ്റഡ് എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന നാലാംറൗണ്ടില്‍ അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരേ വെസ്റ്റ്ഹാം നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു വെസ്റ്റ്ഹാമിന്റെ ജയം.
മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് ഒപ്പത്തിനൊപ്പമായിരുന്നു. ഒന്നാംപകുതിയിലെ 45ാം മിനിറ്റില്‍ മിക്കായില്‍ അന്റോണിയോയിലൂടെ വെസ്റ്റ്ഹാമാണ് ആദ്യം ഗോള്‍ നേടിയത്. ആന്റോണിയോ വലന്‍സിയയുട കോര്‍ണര്‍ ക്രോസ് വോളി ഷോട്ടിലൂടെ അന്റോണിയോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
എന്നാല്‍, മൂന്നു മിനിറ്റുകള്‍ക്കകം ഫിലിപ്പെ കോട്ടീഞ്ഞോയുടെ മനോഹര ഗോളിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. 48ാം മിനിറ്റില്‍ വെസ്റ്റ്ഹാം പ്രതിരോധനിരയെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് ഗ്രൗണ്ട് ഷോട്ട് ഫ്രീകിക്കിലൂടെയാണ് കോട്ടീഞ്ഞോ വലചലിപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമിനും വിജയഗോള്‍ നേടാന്‍ കഴിയാതെ പോയതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. അധികസമയമായി ലഭിച്ച 30 മിനിറ്റ് അവസാനിച്ചപ്പോഴും ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു.
അധികസമയത്തെ ഇഞ്ചുറിടൈമില്‍ ലിവര്‍പൂള്‍ ഞെട്ടി. മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ റെഡ്‌സിനെ സ്തംബ്ധരാക്കി എയ്ഞ്ചലോ ഒഗ്‌ബോന്ന വെസ്റ്റ്ഹാമിന്റെ വിജയഗോള്‍ നിറയൊഴിച്ചു. ദിമിത്ര പയറ്റെടുത്ത ഫ്രീകിക്ക് മികച്ച ഹെഡ്ഡറിലൂടെ ഒഗ്‌ബോന്ന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ബ്ലാക്ക്‌ബേണാണ് വെസ്റ്റ്ഹാമിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it