palakkad local

ലാന്‍ഡ് ട്രൈബ്യൂണല്‍ റെക്കോഡ് സൂക്ഷിപ്പ് മന്ദിരത്തിന് അധികൃതരുടെ അവഗണന

വടക്കഞ്ചേരി: കുഴല്‍മന്ദത്തുള്ള ആലത്തൂര്‍ -കുഴല്‍മന്ദം ലാന്‍ഡ് ട്രൈബ്യൂണല്‍ റെക്കോര്‍ഡ് സൂക്ഷിപ്പ് കെട്ടിടത്തിനു ദുരിതം മാത്രം. വിലമതിക്കാനാവാത്ത നിരവധി രേഖകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളകെട്ടിടം ഏതുസമയത്തും തകരാന്‍ സാധ്യതയുള്ളതാണ്.

മഴക്കാലമായതോടെ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. പലരേഖകളും വെള്ളം നനഞ്ഞ് നാശമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഒറ്റപ്പാലം സെപ്ഷല്‍ ലാന്റ്‌ബോര്‍ഡിന്റെ കീഴില്‍ 1970 മുതലുള്ള ഏഴ് ലക്ഷത്തോളംവരുന്ന പട്ടയങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് പലതവണ കത്തു നല്‍കിയിരുന്നതായി ഉടമ പറഞ്ഞു. എന്നാല്‍ ഇത്രയധികം വരുന്ന പട്ടയങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഒറ്റപ്പാലം സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പട്ടയങ്ങള്‍ മാറ്റാമെന്ന് അറിയിച്ചിരുന്നെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഇതുവരെ അനുകൂലമായി ഒന്നും നടന്നിട്ടില്ല. എത്രയുംപെട്ടന്ന് പട്ടയങ്ങള്‍ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. 2002ല്‍ റെക്കോര്‍ഡ് റൂം ഏറെക്കാലം അടച്ചിട്ടെങ്കിലും ഒറ്റപ്പാലം ഓഫീസില്‍ പട്ടയങ്ങള്‍ സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ വീണ്ടും തുറക്കുകയായിരുന്നു.
മേശകള്‍ക്ക് മുകളിലും റാക്കുകളിലും സൂക്ഷിച്ചിരിക്കുന്ന പട്ടയങ്ങള്‍ക്ക് കൂട്ടായി എലിയും പാമ്പും മറ്റ് ഇഴജന്തുക്കളുമുണ്ട്. വെള്ളിയാഴ്ച്ചകളില്‍ മാത്രം തുറക്കാറുള്ള ഓഫീസിലെ പലപട്ടയങ്ങളും ചിതലുപിടിച്ച് നശിച്ചു തുടങ്ങിയിരിക്കുന്നു. ചില പട്ടയങ്ങളാകട്ടെ പകുതി എലി കരണ്ടനിലയിലുമാണ്. മഴക്കാലമാരംഭിച്ചതോടെ ഓടിട്ടകെട്ടിടം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരുവശം തകര്‍ന്ന നിലയിലാണ്.
അടച്ചുറപ്പില്ലാത്ത വാതിലുകളും ജനലുകളും ഉള്ള കെട്ടിടത്തിന് മതിയായ സുരക്ഷാസംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനു തൊട്ടടുത്തായാണ് ആക്രി കച്ചവടം നടക്കുന്നത്. ആലത്തൂര്‍ താലൂക്കിലുള്ളവര്‍ പട്ടയങ്ങള്‍ക്കായി ഒറ്റപ്പാലം ലാന്റ് ട്രൈബ്യൂണല്‍ ഓഫീസിനെയാണ് സമീപിക്കേണ്ടത്.എന്നാല്‍
പട്ടയങ്ങളാകട്ടെ കുഴല്‍മന്ദത്തെ റെക്കോര്‍ഡ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഇവിടെ നിന്ന് മാത്രമേ പട്ടയം ലഭിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it