രോഹിത് വെമുലയുടെ മരണം: സ്മൃതി ഇറാനിയുടെ പങ്കും പുറത്ത്

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര തൊഴില്‍മന്ത്രി ദത്താത്രേയക്കു പുറമേ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കും പങ്ക്. എബിവിപി പ്രവര്‍ത്തകന്‍ മര്‍ദ്ദനത്തിനിരയായെന്ന് ആരോപിച്ച് ദത്താത്രേയ നല്‍കിയ കത്തിന് മറുപടിയായി അഞ്ചു കത്തുകളാണ് സ്മൃതി ഇറാനി സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി സര്‍വകലാശാലയിലേക്ക് അയച്ചത്.
ദത്താത്രേയയുടെ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചെന്നു ചോദിച്ചാണ് പരാതിസഹിതം മന്ത്രാലയത്തിനു വേണ്ടി അണ്ടര്‍ സെക്രട്ടറി സപ്തംബര്‍ മൂന്നിന് ആദ്യ കത്തയച്ചിരിക്കുന്നത്. ഇതില്‍ സര്‍വകലാശാലയി ല്‍നിന്ന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മന്ത്രാലയം തുടര്‍ച്ചയായി നാലു കത്തുകള്‍ അയച്ചു.
രോഹിതടക്കമുള്ള അഞ്ചുപേരെ പുറത്താക്കണമെന്നാവശ്യപ്പെട്ട ദത്താത്രേയ, ഇവര്‍ കാംപസില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനില്‍ മന്ത്രാലയം ഇടപെട്ടില്ലെന്ന സ്മൃതി ഇറാനിയുടെ വ്യാജ അവകാശവാദമാണ് ഇതോടെ പുറത്തായിരിക്കുന്നത്. എബി വിപി നേതാക്കളുടെ പരാതിയി ല്‍ സര്‍വകലാശാല അന്വേഷണം നടത്തിയിരുന്നു. പിന്നീട്, ദത്താത്രേയ ഇടപെട്ട് സ്മൃതി ഇറാനിക്ക് കത്തയച്ച് ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാനായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
അതേസമയം, വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ രണ്ടു കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ആരോപണമുയരുകയും ഒരാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തത് സര്‍ക്കാരിനു കനത്ത പ്രഹരമായിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഭവം അതീവ വൈകാരിക വിഷയമായതിനാല്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് സ ര്‍ക്കാരിനുള്ളത്. ഹരിയാനയി ല്‍ ദലിത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ച വിഷയത്തെ പട്ടിക്കുഞ്ഞുങ്ങളോട് ഉപമിച്ചു സംസാരിച്ച കേന്ദ്രമന്ത്രി ജനറല്‍ വി കെ സിങിന്റെ പരാമര്‍ശം ബിഹാര്‍ തിരഞ്ഞെടുപ്പുഫലത്തെ വരെ ബാധിച്ചിരിക്കെ, ഈ വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ എടുത്തുചാടി അഭിപ്രായം പറയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയക്കും സര്‍വകലാശാല വിസിക്കും എതിരേ പോലിസ് കേസെടുത്തിരുന്നു. വിഷയത്തില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായി.
ഹൈദരാബാദ് കാംപസ് ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷ ന്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളും സന്ദര്‍ശിച്ചു. രോഹിതിന്റേതു കൊലപാതകമാണെന്നു ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ആരോപണവിധേയരായ മന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി മാപ്പുപറയണം. സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കുറ്റക്കാരായ മന്ത്രിമാരോട് രാജിയാവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ ആവശ്യപ്പെട്ടു. രോഹിത് വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായെടുത്തില്ലെങ്കില്‍ ദലിതുകളുടെ കോപം നേരിടാന്‍ ഒരുങ്ങണമെന്ന് ബി ജെ പി നേതാവ് സഞ്ജയ് പാസ്വാ ന്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടിയുടെ പട്ടികജാതി മോര്‍ച്ച നേതാവാണ് പാസ്വാന്‍. എന്നാല്‍, വിമര്‍ശനങ്ങളെ തള്ളിയ ബി ജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രതിപക്ഷം വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നു പറഞ്ഞു.
Next Story

RELATED STORIES

Share it