രൂപേഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം: കോടതി

പാലക്കാട്: പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കിയ മാവോവാദി നേതാവ് രൂപേഷിന്റെ അപേക്ഷ പരിഗണിച്ച് വൈദ്യപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. കാല്‍മുട്ടിന് വേദനയുണ്ടെന്നും ചികില്‍സ വേണമെന്നും രൂപേഷ് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണിത്. അട്ടപ്പാടിയില്‍ ബെന്നിയെ വെടിവച്ചുകൊന്നത് പോലിസാണെന്നും ഇക്കാര്യത്തില്‍ ജസ്റ്റിസ് കെ ടി തോമസിനെ പോലുള്ള ന്യായാധിപരെ ഉള്‍പ്പെടുത്തി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഇതിനായി ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും രൂപേഷ് പാലക്കാട് സ്‌പെഷ്യല്‍ സബ്ജയിലിലേക്കു കൊണ്ടുപോവുന്നതിനിടെ മാധ്യമങ്ങളോടു പറഞ്ഞു.
അട്ടപ്പാടി വനമേഖലയിലുണ്ടായതായി പോലിസ് പറയുന്ന വെടിവയ്പ് തണ്ടര്‍ ബോള്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഫണ്ട് തട്ടിയെടുക്കുന്നതിനാണെന്നും രൂപേഷ് മാധ്യമങ്ങളോടു പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂടഭീകരതയാണെന്നും രൂപേഷ് പറഞ്ഞു.
ആദിവാസിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന അഗളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രൂപേഷിനെ ഇന്നലെ രാവിലെ കോടതിയില്‍ എത്തിച്ചത്. കനത്ത സുരക്ഷാ വലയത്തില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് രൂപേഷിനെ പാലക്കാട് ജില്ലാ ജഡ്ജി ടി വി അനില്‍കുമാര്‍ മുമ്പാകെ ഹാജരാക്കിയത്. കേസിന്റെ തുടരന്വേഷണത്തിനായി 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഇന്നു പരിഗണിക്കും. പോലിസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ പ്രതിഭാഗത്തിന്റെ കൂടി വാദം കേള്‍ക്കുന്നതിനായാണു കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രോസിക്യൂട്ടര്‍ സി ജി ഹരിദാസും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ജലജ മാധവനും ഹാജരായി.
2014 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അഗളി താഴെ ആനവായ് ചെറുനാലിപ്പൊട്ടിയില്‍ ആദിവാസിയായ മേലെ ആനവായ് ഊരിലെ കെ ദൊരൈരാജിനെ മല്ലീശ്വരം ക്ഷേത്രത്തിലെ ഉല്‍സവത്തെ കുറിച്ചും ആദിവാസി ഊരുകളിലേക്കുള്ള വഴികളെക്കുറിച്ചും ചോദിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പോലിസ് കേസ്. സംഭവത്തില്‍ രൂപേഷ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസ്. ഡിവൈഎസ്പി എസ് ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it