രാജ്യത്ത് വര്‍ഗീയ വിഷം വിതറാന്‍ ശ്രമം: സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: രാജ്യത്ത് വര്‍ഗീയവിഷം വിതറാനുള്ള ശ്രമം നടക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്‍ക്കത്തയില്‍ ആരംഭിച്ച സിപിഎം പാര്‍ട്ടി പ്ലീനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹോദര്യത്തില്‍ കഴിയുന്നവരെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. രാജ്യത്തെ അധ്വാനവര്‍ഗത്തിനു വേണ്ടിയുള്ള നൂതന നയങ്ങള്‍ പാര്‍ട്ടി പ്ലീനത്തിനു പിന്നാലെ ദൃശ്യമാവും. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കാത്തതും പാക് ഗസല്‍ ഗായകന്‍ ഗുലാംഅലിയെ പാടാന്‍ അനുവദിക്കാത്തതും ശരിയല്ല. ജനങ്ങളില്ലാതെ പാര്‍ട്ടി ഇല്ലെന്നു വ്യക്തമാക്കിയ യെച്ചൂരി പാര്‍ട്ടി തെറ്റുകള്‍ തിരുത്തി ജനങ്ങളിലേക്കിറങ്ങുമെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുത്വര്‍ക്കെതിരേ മൗനം പാലിക്കുന്നതുപോലെ മുസ്‌ലിം ഭീകരതയ്‌ക്കെതിരേ മമത ബാനര്‍ജി മൗനംപാലിക്കുകയാണെന്ന് സിപിഎം ബംഗാള്‍ ഘടകം മുന്‍ സെക്രട്ടറി ബിമന്‍ ബോസ് ആരോപിച്ചു. നരേന്ദ്രമോദിയെയും മമത ബാനര്‍ജിയെയും അധികാരത്തില്‍നിന്നിറക്കി രാജ്യത്തെയും പശ്ചിമബംഗാളിനെയും രക്ഷിക്കണമെന്ന് പ്ലീനം അഭിപ്രായപ്പെട്ടു. രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെയും പശ്ചിമബംഗാളിനെ രക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും നീക്കംചെയ്യണം. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൊല്‍ക്കത്തയില്‍ ആരംഭിച്ച പ്ലീനത്തിന് ബഹുജനറാലിയോടെയാണു തുടക്കം കുറിച്ചത്. പാര്‍ട്ടിയുടെ ചരിത്രത്തില്‍ നടക്കുന്ന മൂന്നാമത്തെ പ്ലീനമാണിത്. 1968ല്‍ ബര്‍ദാനിലും 1978ല്‍ സാല്‍കിയയിലുമാണ് ഇതിനു മുമ്പ് പ്ലീനം നടന്നത്.
Next Story

RELATED STORIES

Share it