രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കൗമാരക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ രണ്ടര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. 17 വയസ്സ് പ്രായമുള്ള രണ്ടുപേരെയാണ് ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ക്കു യാതൊരു കുറ്റബോധവുമില്ലെന്നും പോലിസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയും രണ്ടാമന്‍ എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചയാളുമാണ്. പ്രതികള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരും വീട്ടുകാര്‍ക്കു നല്ല പരിചയമുള്ളവരുമാണെന്നു പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് കുട്ടിയെ ബൈക്കിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുശേഷം സമീപത്തെ പാര്‍ക്കില്‍ രക്തംവാര്‍ന്നു കിടക്കുന്ന നിലയില്‍ കുട്ടിയെ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പ്രതികള്‍ കസ്റ്റഡിയിലാണെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും സൗത്ത് വെസ്റ്റ് ഡല്‍ഹി പോലിസ് ജോയിന്റ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. പ്രതികളുടെ പ്രായം കണക്കിലെടുക്കാതെ കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ, ആനന്ദ് വിഹാറില്‍ അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലിസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍നിന്ന് ഡല്‍ഹി സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ഇന്നലെയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it