palakkad local

യോഗങ്ങള്‍ക്കും ജാഥകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം; റോഡ് തടസ്സം പാടില്ല

പാലക്കാട്: നാളെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും സജീവമാകുന്നതിനാല്‍ യോഗങ്ങള്‍ക്കും ജാഥകള്‍ക്കും സ്ഥാനാര്‍ഥികളോ ഏജന്റുമാരോ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ മറക്കരുതെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളും ജാഥകളും നടത്തുമ്പോള്‍ ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമുള്ള സംവിധാനങ്ങ ള്‍ പോലീസിന് ഒരുക്കേണ്ടി വരുന്നതിനാല്‍ അനുമതി ഓ ണ്‍ലൈനായോ നേരിട്ടോ നല്‍കണം. രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റിനോ സ്ഥാനാര്‍ഥികള്‍ക്കോ ഓണ്‍ലൈനായി അപേക്ഷിക്കാം. രാഷ്ട്രീയ കക്ഷികളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കി പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നേരത്തെതന്നെ സ്ഥലവും സമയവും സ്ഥലത്തെ പൊലീസ് സ്റ്റേഷനിലോ ഇ അനുമതി മുഖേനയോ വാങ്ങിയിരിക്കണം. യോഗവും ജാഥയും നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടോയെന്ന് അന്വേഷിച്ചിട്ടു വേണം അനുമതിക്കായി അപേക്ഷിക്കാന്‍. അങ്ങനെയുള്ള അറിവുകള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. യോഗം അലങ്കോലപ്പെടുത്തുകയോ മറ്റ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഡ്യൂട്ടിയിലുള്ള പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തണം. ഗതാഗത തടസമുണ്ടാക്കാത്ത വിധത്തില്‍ ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടിയെടുക്കണം. റോഡിന്റെ വലതുവശത്ത് വരുന്ന തരത്തില്‍ ജാഥകള്‍ ക്രമപ്പെടുത്തണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഒരേ സമയം ഒരേ വഴിയില്‍ ജാഥ നടത്തുകയാണെങ്കില്‍ സംഘാടകര്‍ മുന്‍കൂറായി പരസ്പരം ബന്ധപ്പെടുകയും ജാഥകള്‍ തമ്മില്‍ കണ്ടു മുട്ടുന്നതിനും ഗതാഗത തടസം ഒഴിവാക്കുന്നതിനുമുള്ള നടപടിയെടുക്കണം. ദുരുപയോഗം ചെയ്യാവുന്ന തരത്തില്‍ ആയുധങ്ങളോ മറ്റ് വസ്തുക്കളോ ജാഥയില്‍ അണിനിരക്കുന്നവരുടെ കൈവശമില്ലെന്ന് രാഷ്ട്രീയനേതാക്കള്‍ ഉറപ്പാക്കണമെന്നും ഇത് പോലിസിന്റെ ജോലി ഭാരം കുറയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മറ്റ് രാഷ്ട്രീയ പാര്‍ട്ടി—കളിലുള്ളവരുടെ കോലങ്ങ ള്‍ കൊണ്ടുപോകുന്നതും കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും പ്രോത്സാഹിപ്പിക്കരുത്. വ്യക്തികളോടുള്ള പ്രതിഷേധം അവരുടെ വീടിന് മുമ്പില്‍ പ്രകടനങ്ങളായോ പിക്കറ്റിംഗ് ആയോ നടത്തരുത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടിയുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്.
ഒരു പാര്‍ട്ടിയുടെ യോഗം നടക്കുന്ന സ്ഥലങ്ങളിലൂടെ മറ്റൊരുപാര്‍ട്ടി ജാഥ നടത്തുന്നതിന് ശ്രമിക്കരുതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ബുക്ക് ചെയ്ത ചുമര്‍ പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it