യുവാവിനെ തല്ലിക്കൊന്ന കേസ്:  ഒരാള്‍കൂടി പിടിയില്‍

തിരുവനന്തപുരം: വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ അടിച്ചുകൊന്ന കേസിലെ അഞ്ചാമനെ പോലിസ് പിടികൂടി. കഴിഞ്ഞദിവസം പിടികൂടിയ നാലുപേരുടെ സഹായി അപ്പി എന്നുവിളിക്കുന്ന രാജു (25) ആണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി റൂറല്‍ എസ്പി കെ ഷെഫീന്‍ അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ വക്കം മൂന്നാലുംമൂട് വലിയവീട്ടില്‍ സതീഷ് (22), സന്തോഷ് (23), കുഞ്ചംവിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്നുവിളിക്കുന്ന വിനായക് (21), ഈച്ചവിളാകത്ത് പൊട്ടുവിളാകം വീട്ടില്‍ വാവ എന്നു വിളിക്കുന്ന കിരണ്‍കുമാര്‍ (22) എന്നിവരെ കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യ നാലുപ്രതികളും ഷബീറുമായി വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരി 28ന് സന്തോഷിന്റെയും സതീഷിന്റെയും വീട്ടിലെത്തിയ ഷബീര്‍ വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തു. ഇതിന് പകരം വീട്ടാനാണ് സതീഷും സംഘവും ഷബീറിനെ അക്രമിച്ചത്. എന്നാല്‍, തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷബീര്‍ മരിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയുണ്ട്.
കേസില്‍ മറ്റു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് എസ്പി പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍, ഡിവൈഎസ്പി സുഗതന്‍, സിഐ സജാത്, എസ്‌ഐ സുരേഷ്‌കുമാര്‍, എസ്‌ഐ പ്രവീണ്‍, സുധീര്‍, സുനില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it