kozhikode local

യുവാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

താമരശ്ശേരി: വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കിഴക്കോത്ത് കച്ചേരിമുക്കില്‍ വട്ടക്കണ്ടിയില്‍ മുഹമ്മദ് ഷരീഫിനെ(37)യാണ് അജ്ഞാതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.
കച്ചേരിമുക്ക് അങ്ങാടിയില്‍നിന്നും വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഹെല്‍മെറ്റുകള്‍ ധരിച്ചും മുഖം തുണികൊണ്ട് മൂടി കെട്ടിയും ബൈക്കിലെത്തിയ രണ്ടുപേര്‍ ഷരീഫിനെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. പെട്ടന്ന് മാറിയതിനാല്‍ കാലില്‍മാത്രമാണ് ബൈക്ക് കയറിയത്. തുടര്‍ന്ന് വലിച്ച് നിലത്തു വീഴ്ത്താനും ശ്രമം നടന്നു. പരുക്കേറ്റ ഷരീഫിനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ സ്ഥലം വിട്ടതെന്നും ഷരീഫ് പറഞ്ഞു. അരമണിക്കൂറിനകം വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും വീട്ടുമുറ്റത്ത് ആള്‍ പെരുമാറ്റം ശ്രദ്ധയില്‍പെട്ട് വാതില്‍ തുറന്നപ്പോള്‍ വീട്ടിനുള്ളിലേക്കും മുകളിലേക്കും കല്ലെറിയുകയും ചെയ്തു. ഷരീഫിനെ കൊലപ്പെടുത്തുമെന്ന് ഏതാനും ദിവസംമുമ്പ് ഫോണില്‍ ഭീഷണിപ്പെടുത്തുകയും കച്ചേരിമുക്ക് അങ്ങാടില്‍ പോസ്റ്റര്‍ പതിക്കുകയും ചെയിതരുന്നു. ആയുസ്സ് കുറവാണെന്നും ലീഗാണ് പറയുന്നതെന്നുമായിരുന്നു പോസ്റ്ററിലുള്ളത്. ലീഗ് വിട്ട് എല്‍ഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് കൊലപാതക ശ്രമമെന്ന് ഷരീഫും കുടുംബവും പറയുന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പിതാവ് എന്‍ പി ഇമ്പിച്ചമ്മാലി മുസ്‌ലിയാര്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it