യുവാക്കളെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുന്നു; പോക്‌സോ നിയമം ഒഴിവാക്കണമെന്ന് അധിനിവേശ വിരുദ്ധസമിതി

കല്‍പ്പറ്റ: ആദിവാസി വിവാഹങ്ങളെ പോക്‌സോ ആക്റ്റിന്റെ പരിധിയില്‍പ്പെടുത്തി ആദിവാസി യുവാക്കളെ തുറുങ്കിലടയ്ക്കുന്നത് ഒഴിവാക്കണമെന്ന് അധിനിവേശ വിരുദ്ധസമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ആസാദ്, സെക്രട്ടറി വി കെ സുരേഷ്, കെ സി ഉമേഷ്ബാബു, കെ കെ അശോക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആദിവാസി ശൈശവ വിവാഹങ്ങള്‍ തടയാന്‍ ബാലവിവാഹ നിരോധന നിയമം അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കേ ആദിവാസി വിഭാഗങ്ങളിലെ ശൈശവ വിവാഹങ്ങളുടെ പേരില്‍ ചെറുപ്പക്കാരെ ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടയ്ക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വേണ്ടത്ര ബോധവല്‍ക്കരണമില്ലാതെയാണ് ആഭ്യന്തരവകുപ്പ് ആദിവാസികളില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നത്.
ആചാരപരമായി ആദിവാസികള്‍ പ്രായപൂര്‍ത്തിയാവുംമുമ്പേ വിവാഹിതരാവുന്നതാണ്. പക്ഷേ, ഇത്തരം വിവാഹങ്ങളെ ലൈംഗിക പീഡനക്കുറ്റവും തട്ടിക്കൊണ്ടുപോവലും മറ്റു ഗുരുതരമായ വകുപ്പുകളും ചാര്‍ത്തി പോലിസ് പോക്‌സോ ആക്റ്റിന്റെ പരിധിയില്‍പ്പെടുത്തുകയാണ്. ഈ വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്യപ്പെട്ട കേസില്‍ ആദിവാസികള്‍ക്ക് 40 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയോ മറ്റു രേഖകളോ ഭൂരിഭാഗം ആദിവാസികള്‍ക്കുമില്ല. അതിനാല്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത ആദിവാസികളുമേറെ.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പോക്‌സോ ആക്റ്റ് പ്രാബല്യത്തില്‍ വരുത്തിയത്. ആദിവാസികള്‍ ഈ നിയമത്തെക്കുറിച്ച് അജ്ഞരാണ്. പ്രാഥമികമായി ആദിവാസികളില്‍ ബോധവല്‍ക്കരണം നടത്താന്‍ ഭരണസംവിധാനങ്ങള്‍ കാര്യമായി നടപടിയെടുക്കുന്നില്ല. ഗോത്രാചാരപ്രകാരം ആദിവാസി യുവതീയുവാക്കള്‍ പ്രായപൂര്‍ത്തിയാവുംമുമ്പേ ബന്ധുക്കളുടെയും വീട്ടുകാരുടെയും അറിവോടെ വിവാഹിതരായി ഒന്നിച്ച് താമസിക്കുന്ന സാഹചര്യത്തില്‍ പോക്‌സോ ആക്റ്റ് പ്രയോഗിക്കുന്നതില്‍ അധികൃതര്‍ വിവേചനാധികാരം കാണിക്കണമെന്നും ആവശപ്പെടന്നന്നു.
പോക്‌സോ പ്രകാരം കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായ വിവരം മറച്ചുവച്ചാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരേയും കേസെടുക്കാന്‍ വകുപ്പുള്ളതിന്റെ പേരില്‍ കോളനികളില്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ പ്രമോട്ടര്‍മാരും പോലിസും ലൈംഗിക പീഡനമായി ചിത്രീകരിച്ച് കേസെടുക്കുകയാണെന്നും അധിനിവേശ വിരുദ്ധസമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it