യുവതി ക്വാറിയില്‍ കൊല്ലപ്പെട്ടു; അന്വേഷണം ആരംഭിച്ചു

പെരിന്തല്‍മണ്ണ: ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയായ യുവതിയെ ജോലിസ്ഥലത്ത് തലയ്ക്ക് കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ക്വാറിയിലെ തൊഴിലാളികളായ രണ്ട് അസം സ്വദേശികളെ പ്രദേശത്തുനിന്നു കാണാതായി. കൊളത്തൂര്‍ കറേക്കാട് ചേനാടന്‍കുളമ്പ് ചോലക്കല്‍ മൂസയുടെ മകള്‍ സാജിദ(32)യാണു മരിച്ചത്. പാങ്ങ് പെരിഞ്ചോലക്കുളമ്പിലെ ക്വാറിയില്‍ നെറ്റിയില്‍നിന്നു രക്തം വാര്‍ന്നൊലിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെങ്കല്‍ ക്വാറിയില്‍ കഞ്ഞിവയ്പ്പ് ജോലിയായിരുന്ന യുവതിയെ വൈകീട്ടു കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊളത്തൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി. കേസിന്റെ തുടരന്വേഷണം പെരിന്തല്‍മണ്ണ സിഐ കെ എം ബിജുവിനാണ്. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മൃതദേഹത്തിന്റെ കഴുത്തില്‍ മുറിപ്പാടുകളുണ്ട്. തലയില്‍ കല്ലുകൊണ്ട് കുത്തിയിട്ടുമുണ്ട്. കഴുത്തിലെ മാലയും കാലിലെ പാദസരവും നഷ്ടപ്പെട്ടിട്ടുണ്ട്. വളയും കമ്മലും നഷ്ടപ്പെട്ടിട്ടില്ല. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തിനു കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it