യുഡിഎഫ് മദ്യനയം വ്യാജമദ്യലോബിക്ക്‌വേണ്ടി: വൈക്കം വിശ്വന്‍

കോട്ടയം: യുഡിഎഫിന്റെ മദ്യനയം വ്യാജമദ്യ ലോബിക്കുവേണ്ടിയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആത്മാര്‍ഥതയില്ലാത്തതാണ് യുഡിഎഫിന്റെ മദ്യനയമെന്നും കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബാര്‍ പൂട്ടിയെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍, ഒരു ബാറുപോലും അടച്ചിട്ടില്ല. എല്ലായിടത്തും വൈനും ബിയറും അനുവദിക്കുകയായിരുന്നു. ആത്മാര്‍ഥതയില്ലാതെയാണ് നയം നടപ്പാക്കിയത്. മദ്യവരുമാനം കുറഞ്ഞിട്ടില്ലയെന്നത് ഇതിന്റെ തെളിവാണെന്നും അദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. മദ്യവര്‍ജനമെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. സാക്ഷരതാ പ്രവര്‍ത്തനം പോലെ ജനകീയ പങ്കാളിത്തതോടെ മദ്യവര്‍ജന ബോധവല്‍ക്കരണം സംഘടിപ്പിക്കും. വിഎസും പിണറായിയും രണ്ടു തട്ടിലാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നതയൊന്നുമില്ല. ഇതുസംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങള്‍ മറച്ചുപിടിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിഎസും പിണറായിയും ഒറ്റക്കെട്ടായാണ് മുന്നോട്ടു പോവുന്നത്. സംസ്ഥാനത്ത് യുഡിഎഫ് ബിജെപിയുമായി ധാരണയുണ്ടാക്കിയിരിക്കുകയാണ്. പാലായിലും ഏറ്റുമാനൂരിലും ബിഡിജെഎസുമായി കെ എം മാണി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്ക് സ്വന്തമായി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാവാത്തിനാലാണ് ബിഡിജെഎസുമായി കൂട്ടുകെട്ടുണ്ടാക്കുന്നത്. ഈ ബന്ധം ശ്രീനാരായണീയര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it