മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും

മംഗളൂരു: തിരുവനന്തപുരം സ്വദേശിനിയായ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികളെ ഉഡുപ്പി ജില്ലാ സെഷന്‍സ് ജഡ്ജി ബി ശിവശങ്കര്‍ വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. തട്ടിക്കൊണ്ടുപോയതിന് 10,000 രൂപ വീതം വേറെയും പിഴയടക്കണം.കേസിലെ മുഖ്യപ്രതികളായ യോഗീഷ് പൂജാരി, ഹരിപ്രസാദ് പൂജാരി, ആനന്ദ് എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് യോഗീഷിന്റെ സഹോദരന്‍ ബാലചന്ദ്ര, ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രപ്രസാദ് എന്നിവരെ മൂന്നു വര്‍ഷം വീതം തടവിനും 5000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. 2013 ജൂണ്‍ 20നു രാത്രിയാണ് സംഭവം. സര്‍വകലാശാല ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ഒണ്ടിബെട്ടു എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. മണിപ്പാല്‍ സിഐ സദാനന്ദ തിപ്പണ്ണാവറുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഓട്ടോ ഡ്രൈവര്‍ യോഗീഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. യോഗീഷ് പൂജാരി അറസ്റ്റ് ഭയന്ന് വിഷം കഴിച്ച ശേഷം പശ്ചിമ മേഖലാ ഐജി പ്രതാപ് റെഡ്ഡിയെ ഫോണില്‍ വിളിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു. ഉത്തര കനറ, ദക്ഷിണ കനറ, ചിക്മംഗളൂര്‍, ഉഡുപ്പി ജില്ലകളിലെയും മംഗളൂരുവിലെയും 200ഓളം പോലിസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. 2013 ആഗസ്ത് 23ന് 600 പേജ് വരുന്ന കുറ്റപത്രം മണിപ്പാല്‍ പോലിസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 108 സാക്ഷികളാണുണ്ടായിരുന്നത്. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗ കേസില്‍ 2013 സപ്തംബറില്‍ വന്ന വിധിക്കു ശേഷം ലൈംഗിക കുറ്റകൃത്യത്തില്‍ രാജ്യം ഉറ്റുനോക്കിയ വിധിയായിരുന്നു ഇന്നലത്തെ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതിയുടേത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജിത്തൂരി ഹാജരായി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it