മുംബൈയില്‍ ദമ്പതികളെ പോലിസ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്; സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ 

മുംബൈ: മഹാരാഷ്ട്രയിലെ കാന്‍ഡിവാലി പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ദമ്പതികളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോദൃശ്യം പുറത്ത്. രാഗേഷ് ഷെട്ടി എന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനാണ് തന്റെ മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ മാസം 11ന് അധോലോക സംഘത്തില്‍ നിന്നുള്ള ഭീഷണിക്കെതിരേ പരാതി നല്‍കാനെത്തിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പരാതി കേള്‍ക്കാന്‍ തയ്യാറാവാതിരുന്ന പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ റിയാസ് മുലാനി സ്റ്റേഷനകത്തുവച്ച് ലാത്തികൊണ്ട് ദമ്പതികളെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ദമ്പതികള്‍ പോലിസിനെതിരേ പരാതി നല്‍കാത്ത സാഹചര്യത്തില്‍ ഷെട്ടി സംഭവം ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബോറിവാലി മേഖല പോലിസ് അസിസ്റ്റന്റ് കമ്മീഷണറെ നിയോഗിച്ചതായി ജില്ലാ പോലിസ് കമ്മീഷണര്‍ സാന്‍ഗ്രാംസിങ് നിഷാന്തര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it