മാര്‍ട്ടിന്‍സിന് ഡബിള്‍; ബംഗാളിന് വിജയത്തുടക്കം

മഡ്ഗാവ്: ഐ ലീഗിലെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാളിന് വിജയത്തുടക്കം. ഇന്നലെ നടന്ന എവേ മല്‍സരത്തില്‍ ബംഗാള്‍ 3-ന് സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഗോവയെ പരാജയപ്പെടുത്തി.
ഇരട്ട ഗോള്‍ നേടിയ നൈജീരിയന്‍ താരം റാന്റി മാര്‍ട്ടിന്‍സിന്റെ മികവാണ് ബംഗാളിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. രണ്ട് ഗോള്‍ നേടുന്നതിനോടൊപ്പം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് മാര്‍ട്ടിന്‍സ് ഇന്നലെ ബംഗാളിന്റെ ഹീറോയായി മാറിയത്.
മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് സ്‌പോര്‍ട്ടിങിനെതിരേ ബംഗാള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. കളിയുടെ രണ്ടാംപകുതിയിലായിരുന്നു ബംഗാളിന് മൂന്നു ഗോളും പിറവിയെടുത്തത്. 67, 81 മിനിറ്റുകളിലാണ് മാര്‍ട്ടിന്‍സ് എതിരാളിയുടെ വലകുലുക്കിയത്. ബിക്കാസ് ജായ്‌റുവാണ് (78ാം മിനിറ്റ്) ബംഗാളിന്റെ മറ്റൊരു സ്‌കോറര്‍. ഒഡെഫ ഒകോലിയാണ് (29ാം മിനിറ്റ്) സ്‌പോര്‍ട്ടിങിന്റെ സ്‌കോറര്‍.
അതേസമയം, ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഷില്ലോങ് ലജോങും മുംബൈയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഈ സീസണിലെ ആദ്യ സമനില കൂടിയാണിത്. ഇനി അഞ്ച് ദിവസം ഐ ലീഗില്‍ മല്‍സരങ്ങളില്ല. ശനിയാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ നിലവിലെ റണ്ണേഴ്‌സപ്പായ ബംഗളൂരു ഐസ്വാളിനെ എതിരിടുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബംഗാന്‍ സാല്‍ഗോക്കറുമായി കൊമ്പുകോര്‍ക്കും.
Next Story

RELATED STORIES

Share it