thiruvananthapuram local

മാനസികരോഗിയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച കേസിലെ പ്രതി പിടിയില്‍

മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജിനു മുന്നിലെ തട്ടുകടയില്‍ ആഹാരം ചോദിച്ചെത്തിയ മാനസികരോഗിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിലെ പ്രതിയെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ സിഎസ്‌ഐ പള്ളിയ്ക്കു സമീപം വിളയില്‍ വീട്ടില്‍ ഹരിദാസിനെ(56)യാണ് അറസ്റ്റ് ചെയ്തത്.
പൊതുപ്രവര്‍ത്തകനായ ഉള്ളൂര്‍ കോണത്തുവീട്ടില്‍ അനില്‍കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഈമാസം രണ്ടിനായിരുന്നു സംഭവം. ചായ ചോദിച്ചാണ് മാനസികാസ്വാസ്ഥ്യമുള്ള വിജയന്‍ തട്ടുകടയില്‍ എത്തിയത്. പോവാന്‍ പറഞ്ഞിട്ടു കൂട്ടാക്കാതെ നിന്ന വിജയന്റെ പുറത്തു ഹരിദാസ് തട്ടുകടയിലെ തിളപ്പിച്ച വെള്ളം ഒഴിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇയാള്‍ അവിടെ നിന്നും ഓടിപ്പോയി. പ്ലംബറായിരുന്ന വിജയനെ ഭാര്യയും മക്കളും ഉപേക്ഷിച്ചതായി നാട്ടുകാര്‍ പറയുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും നോക്കാറില്ല. നാട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികില്‍സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജ് പോലിസ് ഇയാളെ പേരൂര്‍ക്കട മാനസികാരോഗാശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇപ്പോള്‍ ഇവിടെ ചികില്‍സയില്‍ തുടരുകയാണ്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഹരിദാസിനെ ശംഖുമുഖം എസി ജഹവര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സിഐ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളജ് എസ്‌ഐ ബിജോയ്, എസ്‌ഐമാരായ വിക്രമന്‍, അശോകന്‍, സിപിഒ നൗഫല്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it