മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ സംഘപരിവാര നീക്കം: കോടിയേരി

തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങുവയ്ക്കാനുള്ള സംഘപരിവാരത്തിന്റെ മൃഗീയനീക്കത്തിന് തെളിവാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരേ സംഘപരിവാരം നടത്തുന്ന കൊലവിളിയും അസഭ്യവിളിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജെഎന്‍യു വിഷയത്തില്‍ ചാനല്‍ ചര്‍ച്ച സ്വതന്ത്രമായി അവതരിപ്പിച്ചതിനാണ് സിന്ധുവിന് നേരെ സംഘപരിവാരത്തിന്റെ വധഭീഷണിയും സംസ്‌കാരശൂന്യമായ ആക്ഷേപങ്ങളും. ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക് അക്കൗണ്ട് എന്നിവ പരസ്യപ്പെടുത്തി ഇവളെ വെറുതെ വിടാന്‍ പാടില്ലെന്ന് സംഘപരിവാരം പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നു. സംഘപരിവാരത്തിനെ അനുകൂലിക്കാത്ത മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുമെന്ന ആപല്‍ക്കരമായ സന്ദേശമാണ് ഇത് നല്‍കുന്നത്.
പട്യാല കോടതിയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പത്രപ്രവര്‍ത്തകരെയും കറുത്ത കോട്ടിട്ട സംഘികള്‍ ആക്രമിച്ചതിന്റെ മറ്റൊരു പതിപ്പാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായി ഉയര്‍ത്തിയിരിക്കുന്ന ഭീഷണി. കുറ്റക്കാരായ കാവിസംഘത്തിനെതിരേ പോലിസ് അതിശക്തമായ നിയമനടപടി സ്വീകരിക്കണം. വധഭീഷണി നടത്തിയവരെ അറസ്റ്റ് ചെയ്യാനും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അമാന്തിക്കരുതെന്നുംകോടിയേരി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it